ആഹ്ലാദ ചിത്രങ്ങള്‍ക്ക് ചുവടെ ഗസ്സയില്‍ സമാധാനപ്പുലരിയെന്ന തലക്കെട്ട് നല്‍കിയും ബന്ദികള്‍ അവരുടെ നഗരങ്ങളിലും ഇസ്‌റാഈല്‍ തടവറയിലെ ഫലസ്തീനികള്‍ സ്വദേശത്തും തിരിച്ചെത്തിയതിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഫീച്ചറുകളാക്കിയും മാധ്യമങ്ങള്‍ മിക്കവയും പിരിഞ്ഞു പോയിരിക്കുന്നു. ഗസ്സ വംശഹത്യ വാര്‍ത്തകളില്‍ നിന്ന് മെല്ലെ ഒഴിഞ്ഞു പോകുകയാണ്. വെടിനിര്‍ത്തിയിട്ടും തുടരുന്ന കൂട്ടക്കൊലകളോ വെടിനിര്‍ത്തല്‍ കരാറിലെ കൊടുംചതികളോ ഇസ്‌റാഈലിന്റെ പണവും ആയുധവും കൈപ്പറ്റുന്ന മിലീഷ്യകളുടെ കുത്തിത്തിരിപ്പുകളോ ഒന്നും ചര്‍ച്ചയാകാതെ പോകുന്നു. ഇപ്പോഴും അവിടെയുള്ള കുഞ്ഞുങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണം കിട്ടുന്നില്ല. റഫാ അതിര്‍ത്തി തുറന്നിട്ടില്ല. സഹായ ട്രക്കുകള്‍ ആവശ്യത്തിന് എത്തിത്തുടങ്ങിയിട്ടില്ല. വംശഹത്യയുടെ കെടുതികളില്‍ നിന്ന് ആ ജനത പുറത്ത് കടന്നിട്ടില്ല. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കകത്ത് ഉറ്റവര്‍, ജീവിച്ചോ മരിച്ചോ, കഴിയുന്നുണ്ടോയെന്ന് തിരഞ്ഞ് കൊണ്ടിരിക്കുകയാണ് ആ ജനത. ഫലസ്തീന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമണ കാലമാണ് പിന്നിട്ടിരിക്കുന്നത്. അതിന്റെ ട്രോമയില്‍ നിന്ന് എന്നാണ് ആ ജനത മോചിതരാകുക?
---- facebook comment plugin here -----







