Connect with us

Kerala

മുഖ്യമന്ത്രി നേരിട്ടു വിളിച്ചു; പരാതിക്കാര്‍ക്ക് ആശ്വാസം

മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസണ്‍ കണക്ട് സെന്ററില്‍ നല്‍കിയ പരാതിയുടെ പരിഹാരം അറിയിക്കാനാണ് തിരഞ്ഞെടുത്ത പരാതിക്കാരെ മുഖ്യമന്ത്രി നേരിട്ടു വിളിച്ചത്

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസണ്‍ കണക്ട് സെന്ററില്‍ നല്‍കിയ പരാതിയുടെ പരിഹാരം അറിയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട പരാതിക്കാരെ മുഖ്യമന്ത്രി നേരിട്ടു വിളിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായി. പാലക്കാട് പ്ലാച്ചിക്കാട്ടില്‍ പി രാമന്‍കുട്ടിയെ മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ചു. ‘കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമന്‍കുട്ടി…’ എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ രാമന്‍കുട്ടിക്ക് ആശ്വാസം പകര്‍ന്നു.

ചെത്തു തൊഴിലാളി പെന്‍ഷന്‍ കുടിശിക ലഭിക്കുന്നതിന് വേണ്ടിയാണ് രാമന്‍കുട്ടി സിറ്റിസണ്‍ കണക്ട് സെന്ററില്‍ വിളിച്ച് പരാതി നല്‍കിയത്. കുടിശിക തുക നവംബര്‍ ആദ്യവാരം തന്നെ വിതരണം ചെയ്യുമെന്ന് ചെത്തു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചു. ഇതു സംബന്ധിച്ച കത്ത് രാമന്‍കുട്ടിക്ക് അയച്ചിരുന്നുവെന്നും കിട്ടിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കത്ത് കിട്ടിയെന്ന് രാമന്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് തുക കിട്ടുമല്ലോയെന്ന ആശങ്ക സൂചിപ്പിച്ചപ്പോഴാണ് ‘കിട്ടിയ കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമന്‍കുട്ടീയെന്ന്’ മുഖ്യമന്ത്രി പറഞ്ഞത്.

തിരഞ്ഞെടുക്കപ്പെട്ട മറ്റു പരാതിക്കാരുമായും മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു. മുഖ്യമന്ത്രിയുമായി നേരിട്ടു സംസാരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം കോളുകളില്‍ പ്രകടമായി. പോത്തന്‍കോട് പി വി കോട്ടേജിലെ ശരണ്യയുമായാണു മുഖ്യമന്ത്രി ആദ്യം സംസാരിച്ചത്. ശരണ്യയുടെ മകള്‍ ഇവാന സാറ റ്റിന്റോയെ അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്നു മാറ്റി പോത്തന്‍കോട് ഗവണ്‍മെന്റ് യു പി എസില്‍ ചേര്‍ത്തിരുന്നു. കുട്ടിയുടെ ആധാര്‍ നമ്പര്‍ സംപൂര്‍ണ സോഫ്റ്റ്വെയറില്‍ ചേര്‍ക്കാന്‍ കഴിയാത്തതിനാല്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ശരണ്യ സി എം വിത്ത് മീയില്‍ വിളിച്ച് പരാതി ഉന്നയിച്ചത്. പരാതി പരിഗണിച്ച് ആധാര്‍ നമ്പര്‍ സംപൂര്‍ണ സോഫ്റ്റ്വെയറില്‍ ചേര്‍ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ സി എം വിത്ത് മീ കണക്ട് സെന്റര്‍ കണിയാപുരം എ ഇ ഒ ക്ക് നിര്‍ദേശം നല്‍കി.

അതിവേഗത്തില്‍ നടപടിയായതിലുള്ള സന്തോഷം ശരണ്യ മുഖ്യമന്ത്രിയെ അറിയിച്ചു. തൃശൂര്‍ പുത്തൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് കൈനൂരിലെ കോക്കാത്ത് പ്രദേശത്ത് രണ്ട് ഉന്നതികളെ ബന്ധിപ്പിക്കുന്ന മൈത്രി റോഡിന്റെ കോണ്‍ക്രീറ്റ് വേഗത്തില്‍ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കിയതിന്റെ നന്ദി ഗോകുലന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും നിര്‍മ്മാണത്തില്‍ കാലതാമസമുണ്ടാകുന്നതു ചൂണ്ടിക്കാട്ടിയാണ് തൃശൂര്‍ കൈനൂരിലെ മൈലപ്പന്‍ വീട്ടിലെ ഗോകുലന്‍ സിറ്റിസണ്‍ കണക്ട് സെന്ററില്‍ പരാതി വിളിച്ചറിയിച്ചത്. തുടര്‍ന്ന് റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സിഎം വിത്ത് മീ സെന്റര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. നടപടി സ്വീകരിച്ചതിനുള്ള നന്ദി ഗോകുലന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

നിര്‍ത്തിവച്ചിരുന്ന നെടുമുടി-ചമ്പക്കുളം ബോട്ട് സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ആലപ്പുഴ ചമ്പക്കുളം വണ്ടകം വീട്ടില്‍ വര്‍ഗീസ് സിഎം വിത്ത് മീയിലൂടെ മുഖ്യമന്ത്രിയെ സമീപിച്ചത്. പരാതി പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ജലഗതാഗത വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരമായെന്നും ബോട്ട് ഓടിത്തുടങ്ങിയെന്നും നേരിട്ട് വിളിച്ച് അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും വര്‍ഗീസ് മുഖ്യമന്ത്രിയോട് പറഞ്ഞു.

തിരുവനന്തപുരം നാലാഞ്ചിറ മിഥുനത്തിലെ മാത്തുക്കുട്ടിയുടെ ഇരട്ടക്കുട്ടികളായ മക്കള്‍ക്ക് ഇ ഡബ്ല്യൂ എസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷയില്‍ കാലതാമസം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം പരാതിയുമായി കണക്ട് സെന്ററില്‍ വിളിച്ചത്. പി എസ് സി ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷയുടെ ഭാഗമായി സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അപ്ലോഡ് ചെയ്യേണ്ട ആവശ്യത്തിനായാണ് ഇ ഡബ്ല്യൂ എസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്.

മൂന്നുവില്ലേജ് ഓഫീസുകളില്‍നിന്നുള്ള റിപ്പോര്‍ട്ട് ആവശ്യമായിരുന്നു. പരാതി വിളിച്ചറിയിച്ച് മൂന്നു ദിവസത്തിനുള്ളില്‍ ഉള്ളൂര്‍ വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയെന്നും നേരിട്ടു വിളിച്ചതില്‍ ഏറെ സന്തോഷമെന്നും മാത്തുക്കുട്ടി മുഖ്യമന്ത്രിയോട് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 12.45ന് സി എം വിത്ത് മീയുടെ വെള്ളയമ്പലത്തുള്ള സിറ്റിസണ്‍ കണക്ട് സെന്ററിലെത്തിയ മുഖ്യമന്ത്രി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സെന്ററിലെ ജീവനക്കാരുമായി സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് സ്‌പെഷല്‍ സെക്രട്ടറി ഡോ. എസ് കാര്‍ത്തികേയന്‍, ഡയറക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

 

---- facebook comment plugin here -----

Latest