Kerala
മിമിക്രി താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
സുരേഷ് കൃഷ്ണയാണ് മരിച്ചത്

പിറവം | വേദികളില്‍ നിറസാന്നിധ്യമായിരുന്ന മിമിക്രി താരം സുരേഷ് കൃഷ്ണയെ (പാലാ സുരേഷ്) (53) പിറവത്തെ വാടക വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം.
മെഗാ ഷോകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും മിമിക്രി വേദികളില്‍ നിറഞ്ഞുനിന്നിരുന്ന കലാകാരനാണ്. മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശബ്ദം അനുകരിച്ചതിലൂടെ മിമിക്രി രംഗത്ത് സാന്നിധ്യമുറപ്പിച്ചു. നിരവിധി സിനിമകള്‍, സീരിയലുകള്‍, സ്റ്റേജ് ഷോകള്‍ എന്നിവയില്‍ വേഷമിട്ടിരുന്നു.
കൊല്ലം നര്‍മ ട്രൂപ്പിലെ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റും കൊച്ചിന്‍ രസികയിലെ അംഗവുമായിരുന്നു. രാമപുരം വെള്ളിലാപ്പിള്ളില്‍ വെട്ടത്തുകുന്നേല്‍ വീട്ടില്‍ പരേതനായ ബാലന്റെയും ഓമനയുടെയും മകനാണ് സുരേഷ്. ഭാര്യ: പേപ്പതി കാവലംപറമ്പില്‍ കുടുംബാംഗം ദീപ. മക്കള്‍: മക്കള്‍: ദേവനന്ദു (നഴ്‌സിംഗ് വിദ്യാര്‍ഥിനി, ജര്‍മനി), ദേവകൃഷ്ണ. സംസ്‌കാരം നാളെ രാവിലെ പത്തിന് പിറവം കണ്ണീറ്റുമല ശ്മശാനത്തില്‍.