Connect with us

Kerala

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ വിഴിഞ്ഞത്തെത്തി; എംഎസ്സി ഐറീനയെ വാട്ടര്‍ സല്യൂട്ടേകി സ്വീകരിച്ചു

നാലായിരത്തോളം കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തിറക്കിയശേഷം ഏതാനും കണ്ടെയ്‌നറുകളുമായി എംഎസ്സി ഐറീന മടങ്ങുമെന്നാണ് വിവരം.

Published

|

Last Updated

തിരുവനന്തപുരം|ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളില്‍ ഒന്നായ എംഎസ്സി ഐറീന വിഴിഞ്ഞം തുറമുഖത്ത് പ്രവേശിച്ചു. ഇന്ന് രാവിലെ എട്ടോടെയാണ് കപ്പലിന്റെ ബര്‍ത്തിംഗ് നടന്നത്. വാട്ടര്‍ സല്യൂട്ടേകിയാണ് എംഎസ്സി ഐറീനയെ സ്വീകരിച്ചത്. നീണ്ട ആറ് ദിവസം വിഴിഞ്ഞം പുറംകടലില്‍ കാത്തുനിന്ന ശേഷം ഇന്നാണ് കപ്പലിന് ബര്‍ത്തിംഗിന് അനുമതിയായത്. ജൂണ്‍ മൂന്നിന് രാത്രി ഏഴ് മണിയോടെയാണ് കപ്പല്‍ വിഴിഞ്ഞം പുറംകടലില്‍ എത്തിയത്. രണ്ട് ദിവസത്തോളം ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് കപ്പല്‍ ഇവിടെയുണ്ടാകും.

നാലായിരത്തോളം കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തിറക്കിയശേഷം ഏതാനും കണ്ടെയ്‌നറുകളുമായി എംഎസ്സി ഐറീന മടങ്ങുമെന്നാണ് വിവരം. ഫീഡര്‍ കപ്പലില്‍നിന്ന് തുറമുഖത്ത് കണ്ടെയ്‌നര്‍ നീക്കം നടന്നതിനാലാണ് ആറ് ദിവസങ്ങളോളം എംഎസ്സി ഐറീനയ്ക്ക് പുറംകടലില്‍ കാത്തുകിടക്കേണ്ടി വന്നത്.

തൃശൂര്‍ സ്വദേശിയായ വില്ലി ആന്റണിയാണ് എംഎസ്സി ഐറീനയുടെ ക്യാപ്റ്റന്‍. 400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുണ്ട് എംഎസ്സി ഐറീനയ്ക്ക്. 24,000 മീറ്റര്‍ ഡെക്ക് ഏരിയയുള്ള കപ്പലില്‍ 24,346 ടി ഇ യു കണ്ടെയ്നറുകള്‍ വഹിക്കാനാകും.2023ല്‍ നിര്‍മ്മിച്ച കപ്പലില്‍ 35 ജീവനക്കാരുണ്ട്. സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ഐറീനയെത്തുന്നത് ഇതാദ്യമാണ്. ക്യാപ്റ്റനെ കൂടാതെ ക്രൂവില്‍ മറ്റൊരു മലയാളി കൂടിയുണ്ട്. വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യുന്ന 347ാമത് കപ്പലാണ് എംഎസ്സി ഐറീന. മെഡിറ്റേറിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സീരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകള്‍. ഇതേ സീരിസിലുള്ള എംഎസ്സി തുര്‍ക്കിയും മിഷേല്‍ കപ്പലും നേരത്തെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു.

 

 

Latest