Connect with us

Kerala

വണ്ടിപ്പെരിയാര്‍ കേസ്; പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ പിതാവിന്റെ സഹോദരനാണ് കുത്തിയത്.

Published

|

Last Updated

ഇടുക്കി| വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് ഇവര്‍ക്ക് കുത്തേറ്റത്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ പിതാവിന്റെ സഹോദരനാണ് കുത്തിയത്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി അര്‍ജുന്‍ സുന്ദറിനെ വിചാരണക്കോടതി വിട്ടയച്ചിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടു പോകാനായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം. ഇതാകാം ആക്രമണ കാരണം എന്നാണ് പ്രാഥമിക നിഗമനം.

പെണ്‍കുട്ടിയുടെ പിതാവും മുത്തച്ഛനും പീരിമേട് താലൂക്ക് ആശുപത്രിയിലാണ് ചികിത്സയില്‍ ഉള്ളത്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പ്രതിയെ പിടികൂടാനായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

2021 ജൂണ്‍ 30നാണ് വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അര്‍ജുനെ അറസ്റ്റ് ചെയ്തത്.

 

 

 

 

Latest