Connect with us

National

13 വര്‍ഷത്തിനു ശേഷം ഉദ്ധവ് താക്കറെയും രാജ് താക്കറെയും സ്‌നേഹം പങ്കിട്ടു

ബാല്‍താക്കറെയുടെ മരണശേഷം ആദ്യമായി അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയില്‍ രാജ്താക്കറെ എത്തി

Published

|

Last Updated

മുംബൈ | പിതാവിന്റെ മരണത്തോടെ പിണങ്ങിപ്പിരിഞ്ഞ, മകനും മരുമകനും വീണ്ടും ഒന്നിക്കുന്നു. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മരണശേഷം മകന്‍ ഉദ്ധവ് താക്കറേയുമായി രാഷ്ട്രീയമായി വേര്‍ പിരിഞ്ഞുപോയ അനന്തിരവന്‍ രാജ് താക്കറെ പിണക്കം മറക്കുന്നു.

ബാല്‍താക്കറെയുടെ മരണ ശേഷം രാജ് താക്കറെ ആദ്യമായി മാതോശ്രീ എന്ന ബാല്‍താക്കറെയുടെ വസതിയില്‍ കാലുകുത്തി. ഉദ്ധവ് താക്കറെയുടെ 65ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് പിണക്കം മറന്ന് രാജ് താക്കറെ എത്തിയത്. 13 വര്‍ഷത്തിന് ശേഷം മാതോശ്രീയില്‍ രാജ് താക്കറെ എത്തിയത് അനുയായികള്‍ ആഘോഷമാക്കി. നേരത്തെ ഇരുവരും വേദി പങ്കിട്ടതും വലിയ വാര്‍ത്തയായിരുന്നു.

രാജ് താക്കറെ മാതോശ്രീക്ക് മുന്നില്‍ ഉദ്ധവിന്റെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുകയും അദ്ദേഹത്തിന് പൂച്ചെണ്ട് സമ്മാനിക്കുകയും ചെയ്തു. 2012 ല്‍ ബാല്‍ താക്കറെയുടെ മരണസമയത്താണ് രാജ് താക്കറെ അവസാനമായി ഈ വസതിയില്‍ പ്രവേശിച്ചത്. ഇരു നേതാക്കളും വീട്ടിനുള്ളില്‍ സ്വകാര്യ ചര്‍ച്ച നടത്തി. ശിവസേന നേതാവ് സഞ്ജയ് റാവത്ത്, എം എന്‍ എസ് നേതാക്കളായ ബാല നന്ദ്ഗാവ്കര്‍, അവിനാശ് അഭ്യങ്കര്‍, നിതിന്‍ സര്‍ദേശായി എന്നിവരും സംബന്ധിച്ചു.

ഉദ്ധവിനെ പാര്‍ട്ടിയുടെ അനന്തരാവകാശിയാക്കിയതിനെ തുടര്‍ന്നാണ് രാജ് താക്കറെ ശിവസേനയില്‍ നിന്ന് വേര്‍പിരിഞ്ഞ് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന (എം എന്‍ എസ്)എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ബി ജെ പി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കാന്‍ നടത്തുന്ന നീക്കമാണ് മറാത്തി വികാരം ഉള്‍ക്കൊള്ളുന്ന ഇരുവരെയും രാഷ്ട്രീയമായി ഒന്നിപ്പിച്ചത്. സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കിയ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതിനെ ആഘോഷിക്കുന്നതിനായി ഈ മാസം ആദ്യം മുംബൈയില്‍ സംഘടിപ്പിച്ച വിജയ റാലിയില്‍ രണ്ട് നേതാക്കളും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. നമ്മളെ ഒരുമിച്ച് കൊണ്ടുവന്നതിന്റെ ബഹുമതി ദേവേന്ദ്ര ഫഡ്നാവിസിനാണെന്നും ഇത്രയും വര്‍ഷങ്ങളായി നമ്മുടെ ഒരു അഭ്യുദയകാംക്ഷിക്കും നേടാന്‍ കഴിയാത്തത് ഫഡ്നാവിസിന് സാധിച്ചെന്നും രാജ് താക്കറെ പറഞ്ഞിരുന്നു.

 

Latest