Connect with us

lunar mission

ചാന്ദ്രദൗത്യം: യു എ ഇ 'റാശിദ് റോവർ 2' ദൗത്യം പ്രഖ്യാപിച്ചു

'റാശിദ് റോവറിന്റെ ചന്ദ്ര ദൗത്യം വിജയിച്ചില്ലെങ്കിലും, ഞങ്ങളുടെ അഭിലാഷങ്ങൾ നക്ഷത്രങ്ങൾക്കപ്പുറത്തേക്ക് ഉയർന്നു.

Published

|

Last Updated

ദുബൈ| ചന്ദ്രനിൽ ഇറങ്ങാനുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആവർത്തിച്ചു. ഇതിനുള്ള മറ്റൊരു ശ്രമത്തിനായി റാശിദ് റോവർ 2 എന്ന പുതിയ പേടകം വികസിപ്പിക്കുമെന്ന് അറിയിച്ചു. യു എ ഇയുടെ ആദ്യ റോവർ വഹിക്കുന്ന ജാപ്പനീസ് ലാൻഡർ ക്രാഫ്റ്റുമായുള്ള ആശയവിനിമയം ലാൻഡിംഗിന്റെ നിമിഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്റർ (എം ബി ആർ എസ്‌ സി) സന്ദർശിച്ച ശേഷമാണ് അദ്ദേഹം പദ്ധതി പ്രഖ്യാപിച്ചത്.

‘റാശിദ് റോവറിന്റെ ചന്ദ്ര ദൗത്യം വിജയിച്ചില്ലെങ്കിലും, ഞങ്ങളുടെ അഭിലാഷങ്ങൾ നക്ഷത്രങ്ങൾക്കപ്പുറത്തേക്ക് ഉയർന്നു. വെറും 10 വർഷത്തിനുള്ളിൽ, കഴിവുള്ള യുവ പ്രൊഫഷനലുകളുടെ സംഘത്തെ യു എ ഇ സൃഷ്ടിക്കുകയും അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ബഹിരാകാശ മേഖല സ്ഥാപിക്കുകയും ചെയ്തു. യു എ ഇ ജനതയിൽ പ്രതീക്ഷ ഉണർത്തുന്ന ട്വീറ്റിൽ ശൈഖ് മുഹമ്മദ് പറഞ്ഞു.

‘അഭിലാഷത്തിൽ സ്ഥാപിതമായ ഒരു രാജ്യം എന്ന നിലയിൽ, യു എ ഇ അതിന്റെ ലക്ഷ്യങ്ങൾ പിന്തുടരുന്നത് അവസാനിപ്പിക്കില്ല. 1971 ഡിസംബർ രണ്ടിന് സ്ഥാപിതമായത് മുതൽ പ്രകടമായ അചഞ്ചലമായ നിശ്ചയദാർഢ്യത്തെ പ്രതിഫലിപ്പിക്കുന്ന, മനോഹരവും മഹത്തായതും ധീരവുമായ ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നത് തുടരും. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ.’ അദ്ദേഹം പറഞ്ഞു.

ഏതൊരു ബഹിരാകാശ ദൗത്യത്തിന്റെയും അവിഭാജ്യ ഘടകമാണ് അപകടസാധ്യത. പക്ഷേ അത് ബഹിരാകാശത്തിന്റെ പുതിയ അതിർത്തികൾ പര്യവേക്ഷണം ചെയ്യുന്നതിൽ നിന്ന് ഒരിക്കലും ഞങ്ങളെ പിന്തിരിപ്പിച്ചിട്ടില്ല എന്ന് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു.

Latest