Connect with us

From the print

ട്രാക്കില്‍ മരങ്ങളും മേല്‍ക്കൂരയും വീണു; കോഴിക്കോട്ട് മണിക്കൂറുകളോളം റെയില്‍ സ്തംഭനം

രാത്രി 9.20ഓടെയാണ് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.

Published

|

Last Updated

കോഴിക്കോട് | റെയില്‍വേ ട്രാക്കിലേക്ക് മരങ്ങളും വീടിന്റെ മേല്‍ക്കൂരയും കടപുഴകി വീണ് ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. അരീക്കാട്ട് വൈകിട്ട് 7.30 ഓടെ ജാമ്ന നഗര്‍ എക്സ്പ്രസ്സ് കടന്നുപോകുന്നതിനിടെയാണ് മരം പൊട്ടി വീണത്. ട്രാക്കിലെ വൈദ്യുതി ലൈനും തകര്‍ന്നിരുന്നു. വൈദ്യുതി ബന്ധം തകര്‍ന്നതോടെ ജാമ്ന നഗര്‍ എക്സ്പ്രസ്സിന്റെ ഓട്ടം നിലച്ചു. തുടര്‍ന്ന് രാത്രി 9.20ഓടെയാണ് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.

തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്സ് (16348), ബെംഗളൂരിവിലേക്കുള്ള കണ്ണൂര്‍- യശ്വന്ത്പൂര എക്സ്പ്രസ്സ് (16528), ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ്(12686), തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസ്സ്, ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ തുടങ്ങിയവയാണ് ഏറെ നേരം പിടിച്ചിട്ടത്. അരീക്കാട് ഉള്ളിശ്ശേരിക്കുന്ന് ഭാഗത്തെ വീടിന്റെ മേല്‍ക്കൂരയാണ് റെയില്‍വേ ട്രാക്കിലേക്ക് പറന്നു വീണത്.

അതിനിടെ, ശക്തമായ കാറ്റിലും മഴയിലും ആലുവ ചൂര്‍ണിക്കര അമ്പാട്ടുകാവില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ ആല്‍ മരം വീണ് ട്രാക്കിലെ വൈദ്യുതിലൈനുകള്‍ പൊട്ടി. ഗതാഗതം തടസ്സപ്പെട്ടിരുന്നു. എറണാകുളം ജംഗ്ഷനില്‍ നിന്ന് ഇന്ന് രാവിലെ 6.50ന് പുണെയിലേക്ക് പുറപ്പെടുന്ന പൂര്‍ണ എക്സ്പ്രസ്സ് 9.15നാകും പുറപ്പെടുക. മരം മുറിച്ചുമാറ്റി വൈദ്യുതിലൈനുകള്‍ പുനഃസ്ഥാപിച്ചതിനു ശേഷമേ ഗതാഗതം പൂര്‍ണതോതില്‍ ആകൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

 

Latest