Connect with us

Kerala

തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിന് ഗുരുതര വീഴ്ച; അന്വേഷണ റിപോര്‍ട്ട് സര്‍ക്കാറിന് കൈമാറി

പ്രശ്‌നങ്ങള്‍ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും അജിത് കുമാര്‍ ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്നും മന്ത്രി വിളിച്ചിട്ടും ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ലെന്നും റിപോര്‍ട്ടില്‍.

Published

|

Last Updated

തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കലില്‍ എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച. ഇത് സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് ഡി ജി പി സര്‍ക്കാറിന് കൈമാറി. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപോര്‍ട്ടിലെ കണ്ടെത്തല്‍.

ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് അജിത് കുമാര്‍ തൃശൂരിലെത്തിയത്. സിറ്റി പോലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത് മന്ത്രി കെ രാജന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും അജിത് കുമാര്‍ ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്നും മന്ത്രി വിളിച്ചിട്ടും ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൂരപ്രേമികളെ ലാത്തി വീശി ഓടിച്ചും പൂര നഗരി ബാരിക്കേഡ് വെച്ച് കെട്ടിയടച്ചും പോലീസ് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ദേവസ്വം ജീവനക്കാരെ ഉള്‍പ്പെടെ ബലംപ്രയോഗിച്ച് നീക്കിയതും അതൃപ്തിക്ക് ഇടയാക്കി. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് നാലുമണിക്കൂര്‍ വൈകി പകല്‍ വെളിച്ചത്തിലാണ് നടന്നത്. ഇതിനിടെ പൂരനഗരിയിലേക്ക് എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നത് വിവാദമായിരുന്നു. സുരേഷ് ഗോപി ജയിച്ചതിനു പിന്നില്‍ പൂരം കലക്കലാണെന്ന ആരോപണവും ഉയര്‍ന്നു.