Connect with us

Kerala

ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവര്‍ സ്വാതന്ത്ര്യ ദിനത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വാതന്ത്ര്യ ദിനത്തിനു പുറമെ മറ്റൊരു ദിനാചരണം കൂടി വേണമെന്ന ആശയം സംഘ പരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേത്

Published

|

Last Updated

തിരുവനന്തപുരം | സ്വാതന്ത്ര്യ ദിനത്തിനു പുറമെ മറ്റൊരു ദിനാചരണം കൂടി വേണമെന്ന ആശയം സംഘ പരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്നും ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവര്‍ സ്വാതന്ത്ര്യ ദിനത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഓഗസ്റ്റ് 14-ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസ്സാകുമ്പോള്‍ ആഗസ്റ്റ് 15 നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന സംഘ പരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടെ ആശയം അംഗീകരിക്കാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

ആഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചാരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലറയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ഭരണഘടനാ വിരുദ്ധമായ അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സര്‍വകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും മുഖ്യന്ത്രി പ്രസ്താവനയില്‍ പഞ്ഞു.

സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്കനുസൃതമായ പ്രവര്‍ത്തന പദ്ധതികള്‍ രാജ് ഭവനില്‍ നിന്നും പുറപ്പെടുവിക്കുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടര്‍ന്നപ്പോള്‍ തീയണക്കാന്‍ ശ്രമിച്ച മഹാത്മാ ഗാന്ധിയെ ഉള്‍പ്പെടെ അപഹസിച്ച കൂട്ടരാണ് സംഘപരിവാര്‍. ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഒരുമിച്ചു നിന്ന ദേശീയ സ്വാതന്ത്ര്യസമരത്തോട് മുഖംതിരിഞ്ഞു നിന്ന രാഷ്ട്രീയം അതേപടി പിന്‍പറ്റുന്നവരാണ് ഇപ്പോള്‍ വിഭജന ഭീതിയെക്കുറിച്ച് പറയുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന്റെ കൂടി ഫലമാണ് ഇന്ത്യാ വിഭജനവും വിഭജനാന്തര കലാപവും. ഇതാണ് പഴയ ബ്രിട്ടീഷ് ദാസന്മാര്‍ മറന്നുപോകുന്നത്. ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവര്‍ക്കാണ് സ്വാതന്ത്ര്യ ദിനത്തെ താഴ്ത്തിക്കെട്ടേണ്ടത്. സ്വാതന്ത്ര്യ സമരകാലത്ത് വൈദേശിക ശക്തികള്‍ക്കെതിരെ പോരാടാന്‍ താല്പര്യം കാട്ടാതെ ”ആഭ്യന്തര ശത്രുക്കള്‍”ക്കെതിരെ പട നയിക്കാന്‍ ഇറങ്ങിയവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓര്‍മ്മ ദിനമാചരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

 

Latest