Connect with us

Kerala

സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടു മാത്രമല്ല, രണ്ട് തിരിച്ചറിയല്‍ കാര്‍ഡും; അനില്‍ അക്കര

ഇരട്ട കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

Published

|

Last Updated

തൃശൂര്‍| കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യ റാണിയ്ക്കും ഇരട്ട വോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഒരാള്‍ക്ക് ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമേ ഉണ്ടാകാവൂ എന്നിരിക്കെയാണ് ഈ ഗുരുതര കുറ്റം ഇവര്‍ ചെയ്തിരിക്കുന്നതെന്ന് അനില്‍ അക്കര ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ തൃശൂരില്‍ വോട്ട് ചേര്‍ക്കാന്‍ നല്‍കിയത് വ്യാജ സത്യപ്രസ്താവനയാണെന്നതിന് കൂടുതല്‍ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തില്‍ സുഭാഷ് ഗോപിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് WLS 0136077 എന്ന ഐഡി കാര്‍ഡ് നമ്പരിലാണ്. സുഭാഷ് ഗോപിയുടെ ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാര്‍ഡ് നമ്പരിലുമാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂര്‍ മണ്ഡലത്തിലെ പട്ടികയില്‍ സുഭാഷ് ഗോപിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാര്‍ഡ് നമ്പരിലും ഭാര്യ റാണിയുടേത് FVM 1397181 എന്ന ഐഡി കാര്‍ഡ് നമ്പരിലുമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും നിലവില്‍ കൊല്ലം കോര്‍പറേഷനിലും തിരുവനന്തപുരം കോര്‍പറേഷനിലും വോട്ട് ഉണ്ട്. തൃശൂരില്‍ ഇവര്‍ ഒരു തരത്തിലും സ്ഥിരതാമസക്കാരല്ല എന്ന് തെളിയിക്കുന്നതാണ് ഈ വിവരങ്ങള്‍.

ഇരുവരും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. നിയമപരമായി ഒരാള്‍ക്ക് ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമാണ് കൈവശം വയ്ക്കാന്‍ കഴിയുക. രണ്ടാമത്തെ കാര്‍ഡ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഒരു കാര്‍ഡ് സമര്‍പ്പിച്ച് റദ്ദാക്കണം. ഇരട്ട കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ബിജെപിയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ഇരട്ട ഐഡി കാര്‍ഡ് നിര്‍മിച്ച് ആയിരക്കണക്കിന് വോട്ടര്‍മാരെയാണ് തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റിയിരിക്കുന്നതെന്നും അനില്‍ അക്കര ആരോപിച്ചു.

 

 

 

Latest