Kerala
19 സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർത്ഥികളെത്തി; മർകസ് ശരീഅ കോളേജിൽ പഠനാരംഭത്തിന് തുടക്കം
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്ത് പഠനാരംഭം കുറിച്ചു.
കോഴിക്കോട് | ജാമിഅ മർകസ് കുല്ലിയ്യ ശരീഅയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ 2022-2023 അക്കാദമിക വർഷത്തെ പഠനാരംഭം ഏറെ പ്രൗഢമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്ത് പഠനാരംഭം കുറിച്ചു.
പഠന കാലത്ത് മറ്റ് കാര്യങ്ങളിലൊന്നും ഏർപ്പെടാതെ ഗവേഷണ സ്വഭാവത്തോടെ ആഴത്തിൽ പഠിക്കുകയും പഠിച്ചതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്‌താൽ മികച്ച ഭാവി ഓരോ വിദ്യാർത്ഥിയെയും തേടി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഡിപ്പാർട്ടമെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. മർകസ് വൈസ് ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ആമുഖപ്രഭാഷണം നടത്തി.
കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, മുഖ്താർ ഹസ്‌റത്ത്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ പ്രസംഗിച്ചു.