Connect with us

Kerala

ഗുരുതര അച്ചടക്ക ലംഘനം: ആറ് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു

അച്ചടക്കലംഘനം, സ്വഭാവ ദൂഷ്യപരമായ പ്രവര്‍ത്തി എന്നീ കാര്യങ്ങള്‍ ആരോപിച്ചാണ് സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം| ഗുരുതര ചട്ടലംഘനം, അച്ചടക്കലംഘനം, സ്വഭാവ ദൂഷ്യപരമായ പ്രവര്‍ത്തി കാരണം കോര്‍പ്പറേഷന്റെ സല്‍പേരിന് കളങ്കം വരുത്തി എന്നീ കാര്യങ്ങള്‍ ആരോപിച്ച് ആറ് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. അപകടകരമായ വിധം ബസ് ഡ്രൈവ് ചെയ്ത് രണ്ട് കോളജ് വിദ്യാര്‍ത്ഥികളുടെ ജീവന്‍ കവര്‍ന്ന സംഭവത്തില്‍ ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ ബിനുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഫെബ്രുവരി 28 നായിരുന്നു അപകടം.

ഉദ്യോഗസ്ഥരില്‍ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ബിഹേവിയറല്‍ ചെയ്ഞ്ച് ട്രെയിനിംഗില്‍ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടര്‍ ബിജു അഗസ്റ്റ്യനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

ഫെബ്രുവരി 26 ന് പാറശ്ശാല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഐ. ആര്‍ ഷാനു 200ഗ്രാം ബ്രാസ് സ്‌ക്രാപ്പ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് ഡ്യൂട്ടി ഗാര്‍ഡ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനോട് ഷാനു സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് ഷാനുവിനേയും സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കോര്‍പ്പറേഷന്‍ പാറശ്ശാല പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 19ന് ആലുവ ശിവരാത്രി ദിവസം എറണാകുളം ഡിപ്പോയില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ.എസ് ബിജുകുമാര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി ഡിപ്പോ പരിശോധന നടത്തിയ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടില്‍ ഏര്‍പ്പെടുകയോ, മദ്യലഹരിയില്‍ ഓഫീസ്, ഗാരേജ്, ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. തുടര്‍ന്ന് ബിജുകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടറുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപ അയാളുടെ അക്കൗണ്ടില്‍ ഇട്ട് കൊടുത്ത ശേഷം തിരികെ വാങ്ങുകയും, ആ തുകയില്‍ തിരിമറി നടത്താന്‍ ശ്രമിക്കുകയും ചെയ്ത നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജനറല്‍ ഇന്‍സ്‌പെക്ടര്‍ ടി. ഐ സതീഷ്‌കുമാറിനേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

2022 ഡിസംബര്‍ 10ന് കോഴിക്കോട് ഡിപ്പോയിലെ ബസിലെ യാത്രക്കാരനില്‍ നിന്നും ലഗേജിന്റെ നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് യാത്രാക്കാരന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തിയ കണ്ടക്ടര്‍ പി.ജെ പ്രദീപിനെയും സസ്‌പെന്‍ഡ് ചെയ്തു.

 

Latest