Connect with us

thalasseri bomb

ബോംബ് നിര്‍മാണത്തെക്കുറിച്ച് പ്രതികരിച്ചതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്താന്‍ നീക്കം നടക്കുന്നതായി സീന

താന്‍ പ്രതികരിച്ചതിന് പിന്നാലെ വാര്‍ഡ് മെമ്പറും സംഘവും വീട്ടില്‍ വന്നു സംസാരിച്ചു

Published

|

Last Updated

കണ്ണൂര്‍ | തലശ്ശേരിയിലെ ബോംബ് നിര്‍മാണത്തെക്കുറിച്ച് പ്രതികരിച്ചതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്താന്‍ നീക്കം നടക്കുന്നതായി സീനയുടെ ആരോപണം. താന്‍ പ്രതികരിച്ചതിന് പിന്നാലെ വാര്‍ഡ് മെമ്പറും സംഘവും വീട്ടില്‍ വന്നതായും നാട്ടില്‍ ഒറ്റപ്പെടുത്തല്‍ തുടങ്ങിയെന്നും ആക്രമിക്കപ്പെട്ടേക്കാമെന്ന പേടിയുണ്ടെന്നും സീന പ്രതികരിച്ചു.

എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അയല്‍വാസിയായ സീന നാട്ടില്‍ നടക്കുന്ന ബോംബ് നിര്‍മാണത്തെ കുറിച്ച് പ്രതികരിച്ചത്. എനിക്കും എന്റെ വീട്ടുകാര്‍ക്കും എന്തും സംഭവിക്കാം. ഇന്നലെ താന്‍ പ്രതികരിച്ചതിനുശേഷം മെമ്പര്‍ അടക്കം സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ അമ്മയും അച്ഛനും മാത്രമാണ് ഉണ്ടായത്. ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്നോടാണ് പറഞ്ഞു തീര്‍ക്കേണ്ടത്. അല്ലാതെ വീട്ടില്‍ പോവുകയല്ല വേണ്ടതെന്നും സീന പ്രതികരിച്ചു.

ഞാന്‍ ഒരു പാര്‍ട്ടിയെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ബോംബ് നിര്‍മാണത്തെക്കുറിച്ചാണ് പറഞ്ഞത്. നാട്ടില്‍ മനുഷ്യനായി സമാധാനത്തോടെ ജീവിക്കാന്‍ വേണ്ടിയാണ് തുറന്ന് പറഞ്ഞത്. കുഞ്ഞുങ്ങള്‍ക്ക് നാട്ടില്‍ കളിച്ചു നടക്കാനാകണം. ഇവിടെ ന്യൂ ഇയറിനടക്കം ബോംബ് പൊട്ടിച്ച് ആഘോഷിക്കുന്ന രീതിയുണ്ട്. ആദ്യം മാന്യമായാണ് അവര്‍ സംസാരിച്ചത്. പക്ഷേ ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല. പ്രതികരിച്ചതിനുപിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്തല്‍ തുടങ്ങി.

വീടുകളില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിര്‍ബന്ധിത പിരിവുണ്ട്. മിനിമം 500 രൂപയെങ്കിലും കൊടുക്കണം. എല്ലാവരും പേടിച്ചിട്ടാണ് കൊടുക്കുന്നത്. നാടിനെ മോശമാക്കിയിട്ടില്ല. ഉള്ള സത്യം വിളിച്ചു പറയുകയാണ് ചെയ്തത്. രാഷ്ട്രീയം കൊണ്ട് എനിക്കൊന്നും നേടാനില്ല. ഇതുവരെ ഒരു സാധാരണക്കാരന്‍ ഇവിടെ മരിച്ചിട്ടില്ല. ഇപ്പോള്‍ ഒരാള്‍ മരിച്ച അനുഭവം ഉണ്ടായപ്പോള്‍ തുറന്നു പറയാമെന്ന് കരുതിയാണെന്നും സീന പറഞ്ഞു.

 

Latest