Connect with us

Kerala

സൈജു തങ്കച്ചന്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തു; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ശേഷം ഇയാള്‍ പോയത് ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍

. നമ്പര്‍ 18 ഹോട്ടലില്‍ സൈജു സ്ഥിരമായി പ്രൈവറ്റ് ഡിജെ പാര്‍ട്ടി നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി

Published

|

Last Updated

കൊച്ചി |  കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഓഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പൊലീസ്. ഇതിന് തെളിവായി സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറി.

കേസില്‍ അറസ്റ്റ് ഭയന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ശേഷം സൈജു പോയത് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണെന്ന് പോലീസ് കണ്ടെത്തി. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തത്. നമ്പര്‍ 18 ഹോട്ടലില്‍ സൈജു സ്ഥിരമായി പ്രൈവറ്റ് ഡിജെ പാര്‍ട്ടി നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് സൈജു തങ്കച്ചനിപ്പോള്‍. സൈജു മോഡലുകളെ പിന്‍തുടര്‍ന്ന ഔഡി കാര്‍ കണ്ടെടുക്കേണ്ടത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സൈജുവിനെ അറസ്റ്റ് ചെയ്തത്. രണ്ട് അഭിഭാഷകര്‍ക്കൊപ്പം കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിലെത്തി സൈജു ഹാജരാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സൈജുവിനെതിരായ മറ്റൊരു പരാതിയില്‍ പോലീസ് വഞ്ചന കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചത്.

Latest