Connect with us

National

65 ലക്ഷം പേരെ ഒഴിവാക്കിയത് എന്തിൻ്റെ അടിസ്ഥാനത്തിൽ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും സുപ്രീം കോടതി

ഒഴിവാക്കാനുള്ള കാരണസഹിതം ചൊവ്വാഴ്ചക്കകം വെബ്‌സൈറ്റിൽ പട്ടിക പ്രസിദ്ധീകരിക്കണം

Published

|

Last Updated

ന്യൂഡൽഹി | ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് കനത്ത തിരിച്ചടിയായി സുപ്രീം കോടതിയുടെ ചോദ്യശരങ്ങൾ. ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം ആളുകളെ ഒഴിവാക്കിയത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഒഴിവാക്കാനുള്ള കാരണസഹിതം 65 ലക്ഷം പേരുടെയും പട്ടിക ചൊവ്വാഴ്ചക്കകം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആധാർ പൗരത്വരേഖയായി അംഗീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ബിഹാറിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള പത്രങ്ങളിൽ പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പരസ്യം നൽകണം. ദൂരദർശനിലും റേഡിയോ ചാനലുകളിലും ഇത് സംബന്ധിച്ച പ്രക്ഷേപണവും വേണമെന്നും നിർദേശിച്ചിട്ടുണ്ട്. ജില്ലാ ഇലക്ടറൽ ഓഫീസർമാരുടെ സമൂഹമാധ്യമ എക്കൗണ്ടുകളിലും അറിയിപ്പ് പ്രസിദ്ധീകരിക്കണം. കോടതിയുടെ നിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ആധാർ പ്രധാന രേഖയായി പരിഗണിക്കണമെന്നും ജസ്റ്റിസുമാരായ ജോയ്മല്യ ബഗ്ചി, സൂര്യകാന്ത് എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പരാതിയുള്ളവർക്ക് ആധാർ കാർഡിൻ്റെ പകർപ്പ് സഹിതം പരാതി നൽകാം.