Kerala
ജാമ്യാപേക്ഷ തള്ളി; രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
ജയിലില്‍ നിരാഹാരം കിടക്കുമെന്ന് രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിക്കുകയും വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം നിഷേധിച്ചു റിമാന്‍ഡ് ചെയ്തത്.
മുന്‍പും പരാതിക്കാരികളുടെ ഐഡന്റിറ്റി വ്യക്തമാക്കിയ കേസുകളുണ്ടെന്നും പ്രോസിക്യൂഷന്‍. ജാമ്യം നല്‍കിയാല്‍ മറ്റ് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിക്കുമെന്നും പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
രാഹുൽ ഈശ്വർ ഒരു ഘട്ടത്തിൽ പോലും യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്. രാഹുലിന്റെ വീഡിയോയിൽ അത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നില്ലെന്നും വാദിച്ചു
രാഹുലിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത ലാപ് ടോപ്പില്‍ നിര്‍ണായക ദൃശ്യങ്ങളുണ്ടെന്നു കോടതി കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.അതേ സമയം ജയിലില്‍ നിരാഹാരം കിടക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു
രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. കള്ളക്കേസാണിതെന്നും നിയമപരമായി നേരിടുമെന്നും രാഹുല്‍ പ്രതികരിച്ചു. ജയിലില്‍ നിരാഹാരമിരിക്കുമെന്നും കോടതിയില്‍ നിന്നു കൊണ്ടു പോകുന്നതിനിടെ രാഹുല്‍ മാധ്യമങ്ങളോടു വിളിച്ചു പറഞ്ഞു
തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, ഇരയെ മോശക്കാരിയാക്കുക തുടങ്ങിയ സൈബര്‍ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ബിഎന്‍എസ് 75(3) വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്.രാഹുലിന്റെ ലാപ്ടോപും ഫോണും പൊലീസ് ച്ചെടുത്തിരുന്നു. ഇന്നലെ വൈകീട്ടാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്.





