Connect with us

Kerala

ചിട്ടിനടത്തിപ്പുകാരന്‍ ഹേമചന്ദ്രന്റെ കൊലപാതകം: ശരീരത്തില്‍ ഏല്‍പ്പിച്ച ഗുരുതര പരുക്കുകള്‍ മരണകാരണം

ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് 2024 മാര്‍ച്ചില്‍ തന്നെയാണെന്നും കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് നിന്ന് കാണാതായ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ചിട്ടി നടത്തിപ്പുകാരന്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് വിശദാംശങ്ങള്‍ വെളിപ്പെട്ടത്. ഊട്ടി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തില്‍ ഏല്‍പ്പിച്ച ഗുരുതര പരുക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുള്ളത്. ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് 2024 മാര്‍ച്ചില്‍ തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡി എന്‍ എ സാമ്പിള്‍ പരിശോധന ഫലം കിട്ടുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി ബി എസ് അജേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വയനാട് ബീനാച്ചി സ്വദേശി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സുല്‍ത്താന്‍ ബത്തേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി.

ആള്‍ താമസമില്ലാത്തതിനാലാണ് ഈ വീട് തിരഞ്ഞെടുത്തത്. ചിട്ടി പണം തിരികെ കിട്ടാനായി മര്‍ദിച്ചപ്പോഴാണ് ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടതെന്നും പ്രതികളുടെ മൊഴിയിലുണ്ട്. കേരള, തമിഴ്‌നാട് പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് തമിഴ്‌നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. നാലടി താഴ്ചയിലായിരുന്നു മൃതദേഹം.

 

Latest