Kerala
തിരോധാനക്കേസ്: സെബാസ്റ്റ്യൻ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
അന്വേഷണ ഉദ്യോഗസ്ഥർ ഉപദ്രവിച്ചിട്ടില്ലെന്ന് പ്രതി കോടതിയിൽ

ആലപ്പുഴ | ചേർത്തലയിലെ നാല് സ്ത്രീകളുടെ തിരോധാനക്കേസിൽ പ്രതിയെന്ന് കരുതുന്ന സെബാസ്റ്റ്യനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ആറ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. അന്വേഷണ ഉദ്യോഗസ്ഥർ ഉപദ്രവിച്ചിട്ടില്ലെന്നും തനിക്ക് നിയമ സഹായം വേണമെന്നും ഏറ്റുമാനൂർ മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ സെബാസ്റ്റ്യൻ പറഞ്ഞു.
രണ്ട് സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ഇന്നലെ പ്രതി സെബാസ്റ്റ്യൻ്റെ വീട്ടുവളപ്പിലും സുഹൃത്ത് റോസമ്മ, കാണാതായ ബിന്ദു പത്മനാഭൻ എന്നിവരുടെ വീടുകളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. റഡാർ ഉപയോഗിച്ച് ഭൂമിക്കടിയിൽ അസ്ഥിയുണ്ടോ എന്നതടക്കമുള്ള ശാസ്ത്രീയ പരിശോധനയാണ് നടത്തിയത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജൈനമ്മയുടെ തിരോധാന കേസ് അന്വേഷിക്കുന്നത് കോട്ടയം ക്രൈം ബ്രാഞ്ചും ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, സിന്ധു, ആഇശ എന്നിവരുടെ കേസുകൾ അന്വേഷിക്കുന്നത് ആലപ്പുഴ ക്രൈം ബ്രാഞ്ചുമാണ്.
മണിക്കൂറുകൾ നീണ്ടുനിന്ന പരിശോധനയിൽ കാര്യമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് കൂടുതൽ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ടത്.