Connect with us

Kerala

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; അനിത തമ്പിക്ക് കവിതക്കും ഇന്ദുഗോപന് നോവലിനും പുരസ്‌കാരം

എം സ്വരാജിന് എന്‍ഡോവ്‌മെന്റ് അവാര്‍ഡ്

Published

|

Last Updated

തൃശ്ശൂര്‍ | 2024ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അക്കാദമി വിശിഷ്ടാംഗത്വത്തിന് കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അര്‍ഹരായി. അനിത തമ്പിക്ക് കവിതക്കും ജി ആര്‍ ഇന്ദുഗോപന് നോവലിനും പുരസ്‌കാരം ലഭിച്ചു. വിശിഷ്ടാംഗത്വം ലഭിച്ചവര്‍ക്ക് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് പി കെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം എം നാരായണന്‍, ടി കെ ഗംഗാധരന്‍, കെ ഇ എന്‍, മല്ലികാ യൂനിസ് എന്നിവര്‍ക്കാണ്. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച എഴുപത് വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

അനിത തമ്പിക്കയുടെ മുരിങ്ങ വാഴ കറിവേപ്പ് എന്ന കവിതക്കും ജി ആര്‍ ഇന്ദുഗോപന്റെ ആനോ എന്ന നോവലിനുമാണ് പുരസ്‌കാരം. ചെറുകഥ്ക്കുള്ള പുരസ്‌കാരം വി ഷിനിലാലിനാണ്. ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര എന്ന ചെറുകഥയ്ക്കാണ് പുരസ്‌കാരം. നാടകത്തിനുള്ള പുരസ്‌കാരം പിത്തളശലഭം എന്ന നാടകത്തിലൂടെ ശശിധരന്‍ നടുവില്‍ നേടി. സാഹിത്യവിമര്‍ശനത്തിനുള്ള പുരസ്‌കാരം രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍ എന്ന കൃതിയിലൂടെ ജി ദിലീപനാണ്

വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം നിര്‍മിതബുദ്ധികാലത്തെ സാമൂഹികരാഷ്ട്രീയ ജീവിതം എന്ന കൃതിയിലൂടെ ദീപക് പി നേടി. കെ ആര്‍ അജയന്‍ എഴുതിയ ആരോഹണം ഹിമാലയന്‍ എന്ന പുസ്തകത്തിനാണ് യാത്രാവിവരണത്തിനുള്ള പുരസ്‌കാരം. ജിയോ കോന്‍ഡ ബെല്ലിയുടെ പുസ്തകം എന്റെ രാജ്യം എന്റെ ശരീരം വിവര്‍ത്തനം ചെയ്ത ചിഞ്ജു പ്രകാശിനാണ് വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം. ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം അമ്മമണമുള്ള കനിവുകള്‍ എന്ന കൃതിയിലൂടെ ഇ എന്‍ ഷിജക്കാണ്. ഹാസസാഹിത്യത്തിനുള്ള പുരസ്‌കാരം നിരഞ്ജനാണ്. കേരളത്തിന്റെ മൈദാത്മകത( വറുത്തരച്ച ചരിത്രത്തോടൊപ്പം) എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.

എന്‍ഡോവ്മെന്റ് അവാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപന്യാസത്തിനുള്ള സി ബി കുമാര്‍ അവാര്‍ഡ് എം സ്വരാജിനാണ്. പൂക്കളുടെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. സാഹിത്യവിമര്‍ശത്തിനുള്ള കുറ്റിപ്പുള അവാര്‍ഡ് ഡോ. എസ് എസ് ശ്രീകുമാറിനാണ്. മലയാള സാഹിത്യ വിമര്‍ശനത്തിലെ മാര്‍ക്സിയന്‍ സ്വാധീനം എന്ന കൃതിക്കാണ് അവാര്‍ഡ്. വൈജ്ഞാനികസാഹിത്യത്തിനുള്ള ജി എന്‍ പിള്ള അവാര്‍ഡ് ഡോ. സൗമ്യ കെ സിക്കും ഡോ. ടി എസ് ശ്യാംകുമാറിനുമാണ്.

40 വയസ്സിന് താഴെയുള്ളവരുടെ ചെറുകഥക്കുള്ള ഗീതാ ഹിരണ്യന്‍ അവാര്‍ഡ് പൂക്കാരന്‍ എന്ന കൃതിയിലൂടെ സലീം ഷെരീഫിനാണ്. 40 വയസ്സിന് താഴെയുള്ളവരുടെ യുവ കവിതാ അവാര്‍ഡ് രാത്രിയില്‍ അച്ചാങ്കര എന്ന കവിതയിലൂടെ ദുര്‍ഗ്ഗാപ്രസാദിനാണ്. തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തില്‍ എഴുത്തച്ഛന്റെ കാവ്യഭാഷ എന്ന പ്രബന്ധത്തിലൂടെ ഡോ. പ്രസീദ കെ പി പുരസ്‌കാരത്തിനര്‍ഹയായി. 2024ലെ വിലാസിനി പുരസ്‌കാരത്തിന് അര്‍ഹമായ കൃതി ഇല്ല.