Connect with us

National

അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ളവരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു

ഈ പുസ്തകങ്ങള്‍ കണ്ടുകെട്ടാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടു

Published

|

Last Updated

ജമ്മു | അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും വിതരണവും പൂര്‍ണമായി നിരോധിക്കുകയും പലതും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ദേശീയ സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. തെറ്റായ വിവരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഭരണകൂടം ഈ പുസ്തകങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.

അരുന്ധതിയുടെ ആസാദി, ഭരണഘടനാ വിദഗ്ധന്‍ എ ജി നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947-2012 അടക്കമുള്ള പുസ്തകങ്ങളാണ് നിരോധിച്ചിരിക്കുന്നത്. പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് തീരുമാനം കൈകൊണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പുസ്തകങ്ങള്‍ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ഹാനികരമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഈ പുസ്തകങ്ങള്‍ ചരിത്രത്തെ വളച്ചൊടിച്ചും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും യുവത്വത്തെ തീവ്ര നിലപാടുകളിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് വിവിധ അന്വേഷണങ്ങളില്‍ നിന്നും ഇന്റലിജന്‍സ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുവെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരം ഈ പുസ്തകങ്ങള്‍ കണ്ടുകെട്ടുന്നതായും ഉത്തരവില്‍ വ്യക്തമാക്കി. ഈ പുസ്തകങ്ങള്‍ വിഘടനവാദത്തെ ഉത്തേജിപ്പിക്കുകയും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

നിരോധന വിജ്ഞാപനം സംബന്ധിച്ച വിവരങ്ങള്‍ വിവിധ വകുപ്പുകള്‍ക്കും ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിനും കൈമാറിയിട്ടുണ്ട്.

 

 

 

---- facebook comment plugin here -----

Latest