Connect with us

Kerala

ഐ ബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി അറസ്റ്റില്‍; കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം

പ്രതി സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം | ഐ ബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ കീഴടങ്ങിയ സഹപ്രവര്‍ത്തകനായ പ്രതി സുകാന്ത് സുരേഷിനെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് ഡി സി പി ഫറാഷ് ടി അറിയിച്ചു. ഒളിവിലായിരുന്ന പ്രതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇന്നലെ കീഴടങ്ങുകയായിരുന്നു.

ഹൈക്കോടതി നേരത്തേ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ പുറത്ത് വന്ന തെളിവുകള്‍ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും നിരവധി തെളിവുകള്‍ സുകാന്തിനെതിരെ പുറത്ത് വരേണ്ടതുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സുകാന്ത് കീഴടങ്ങിയത്.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐ ബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐ ബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ തെളിവുകളുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസെടുത്തതോടെ സുകാന്തിനെ ഇന്റലിജന്‍സ് ബ്യൂറോ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.

 

Latest