Kerala
കരിമ്പനകളുടെ നാട്ടിൽ സർഗമഴ പെയ്തൊഴിഞ്ഞു; കിരീടം മലപ്പുറം വെസ്റ്റിന്
കാസർഗോഡ് ജില്ലയിലെ മുഹമ്മദ് ഹാദിയെ കലാപ്രതിഭയായും മലപ്പുറം ഈസ്റ്റ് ജില്ലയിലെ അൻശിദ ഷറിനെ സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുത്തു.

പാലക്കാട് | കരിമ്പനകളുടെ നാട്ടിൽ സർഗ്ഗമഴ വർഷിച്ച് 32മത് കേരള സാഹിത്യോത്സവിന് തിരശ്ശീല വീണപ്പോൾ കിരീടം മലപ്പുറം വെസ്റ്റിലേക്ക്. 18 സംഘടന ജില്ലകളിൽ നിന്നായി 2500 പ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ മലപ്പുറം വെസ്റ്റ് ജില്ല 780 പോയന്റുകൾ നേടിയാണ് ജേതാക്കളായത്. മലപ്പുറം ഈസ്റ്റ് (758), കോഴിക്കോട് സൗത്ത് (725) യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കാസർഗോഡ് ജില്ലയിലെ മുഹമ്മദ് ഹാദിയെ കലാപ്രതിഭയായും മലപ്പുറം ഈസ്റ്റ് ജില്ലയിലെ അൻശിദ ഷറിനെ സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുത്തു.
സമാപന സംഗമം ഗ്രാൻ്റ് മുഫ്തി ഓഫ് ഇന്ത്യ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ, , എസ്എസ്എഫ് ദേശീയ സെക്രട്ടറി ദിൽഷാദ് അഹമ്മദ് കാശ്മീർ സയ്യിദ് മുനീറുൽ അഹ്ദൽ, ഡോ. ടി അബൂബക്കർ, എൻ കെ സിറാജുദ്ദീൻ ഫൈസി, ഉമർ ഓങ്ങല്ലൂർ, കെ വി സിദ്ദീഖ് ഫൈസി, അബ്ദുറശീദ് അശ്റഫി, തുടങ്ങിയവർ സംസാരിച്ചു. 33-ാമത് സാഹിത്യോത്സവിന് വേദിയൊരുങ്ങുന്ന ആലപ്പുഴ ജില്ലക്ക് സ്വാഗതസംഘം ഭാരവാഹികൾ പതാക കൈമാറി.
രാവിലെ പത്തിന് കേരള സാഹിത്യോത്സവിൻ്റെ മത്സര പരിപാടികൾ കന്നട എഴുത്തുകാരൻ വിവേഗ് ശാൻബാഗ് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം,വികെ ശ്രീ കൺഠൻ എം പി, എഴുത്തുകാരൻ കെ.പി രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, മുഹമ്മദ് അനസ് അമാനി, ജാബിർ നരോത്ത് തുടങ്ങിയവർ സംസാരിച്ചു.
അടയാളം എന്ന പ്രമേയത്തിലാണ് ഈ വർഷം സാഹിത്യോത്സവ് സംഘടിപ്പിച്ചത്. മനുഷ്യജീവിതത്തിൻ്റെ അടിസ്ഥാനം അടയാളപ്പെടുത്തലുകളാണ്. തകർക്കാനാവാത്ത ചരിത്രങ്ങളായി അവകൾ അവശേഷിക്കും. അടയാളത്തെ പ്രതീകവൽക്കരിക്കുന്ന ആവിഷ്കാരങ്ങളാണ് വേദിയിലും നശരീരയിലും ഒരുക്കിയത്.