From the print
ഹജ്ജ് തീർഥാടകര്‍ സ്രഷ്ടാവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കുക: കാന്തപുരം
കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ തീര്‍ഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊണ്ടോട്ടി | ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജ് കര്‍മത്തിന് ഇറങ്ങിത്തിരിച്ചവര്‍ സ്രഷ്ടാവിന്റെ പ്രീതിയും സ്വര്‍ഗ പ്രവേശനവും മാത്രം ആഗ്രഹിക്കുകയും അതിനായി മനസ്സും ശരീരവും പാകപ്പെടുത്തുകയും ചെയ്യണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ തീര്‍ഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വീകാര്യയോഗ്യമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗപ്രവേശനം മാത്രമാണ്. ഈ പ്രതിഫലം നേടുന്നതിന് അനാവശ്യ സംസാരങ്ങളും പ്രവൃത്തികളും ഉപേക്ഷിക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് ഹജ്ജിന്റെ സന്ദേശം. ലക്ഷങ്ങള്‍ സംബന്ധിക്കുന്ന ഹജ്ജ് വേളയില്‍ വിവിധ ദേശക്കാരും ഭാഷക്കാരുമുണ്ടാകും. ദേശ, ഭാഷാ വൈജാത്യങ്ങളുടെയോ മറ്റോ പേരില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ ഇകഴ്ത്തുകയോ കുറ്റം പറഞ്ഞ് സംസാരിക്കുകയോ ചെയ്യുന്ന രീതിയുണ്ടാകരുത്. ഇത് ഹജ്ജിന്റെ സ്വീകാര്യതയെ ബാധിക്കും.
ഹജ്ജ് തീര്‍ഥാടകര്‍ക്കായി സര്‍ക്കാര്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിപ്പൂരില്‍ എല്ലാവരുടെയും സഹായത്താല്‍ നിര്‍മിച്ച ഹജ്ജ് ഹൗസ് അനേകം തീര്‍ഥാടകര്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. കണ്ണൂരില്‍ പുതുതായി നിര്‍മിക്കുന്ന ഹജ്ജ് ഹൗസിന് എല്ലാവരും സാധിക്കുന്ന സഹായങ്ങള്‍ ചെയ്തുനല്‍കണമെന്നും കാന്തപുരം തീര്‍ഥാടകരോട് അഭ്യര്‍ഥിച്ചു.