haritha keralam
കാൽ ലക്ഷം ജലാശയങ്ങൾക്ക് പുതു ജീവനുമായി ഹരിത കേരളം
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്ന് ഹരിത കേരളം മിഷൻ അധികൃതർ പറഞ്ഞു
പാലക്കാട് | നാശത്തിന്റെ വക്കിലെത്തിയ കാൽ ലക്ഷത്തോളം ജലാശയങ്ങൾക്ക് പുതുജീവൻ നൽകി ഹരിത കേരളം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാലിന്യം തള്ളിയും മണ്ണിട്ട് നികത്തിയും അപ്രത്യക്ഷമാകാനിരിക്കുന്ന 25,241 ജലാശയങ്ങളെയാണ് ഹരിത കേരളം മിഷൻ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ നവീകരിച്ചത്. കൂടാതെ പുതുതായി 18,883 കുളങ്ങൾ നിർമിക്കുകയുംചെയ്തു. ഹരിതകേരളം മിഷന്റെ ഉപമിഷനായ ജലസമൃദ്ധിയുടെ ഭാഗമായും ജലാശയങ്ങൾ നവീകരിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്ന് ഹരിത കേരളം മിഷൻ അധികൃതർ പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കുളങ്ങളും നവീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 1,034 തദ്ദേശ സ്ഥാപനങ്ങളിലെ 1,013 ഇടങ്ങളിൽ നീർത്തട പ്ലാനുകൾ തയ്യാറാക്കി ശാസ്ത്രീയ രീതിയിൽ ജലാശയങ്ങൾ തിരിച്ചുപിടിക്കാനുള്ള പദ്ധതികളും നടപ്പാക്കി വരികയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇതുവരെ 5,376 പൊതുകുളങ്ങൾ നവീകരിച്ചു. 17,944 പൊതു കുളങ്ങൾ പുതുതായി നിർമിച്ചു. കനാലുകളും പദ്ധതിയിൽ നവീകരിക്കുന്നുണ്ട്. 928 പച്ചത്തുരുത്തുകൾ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചതായും ഹരിത കേരളം മിഷൻ അധികൃതർ അറിയിച്ചു.



