Connect with us

National

ഇന്ത്യയിലെ ഏറ്റവും വലിയ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് സേവന ദാതാവായി ജിയോ

ട്രായിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് 43 ലക്ഷം പേര്‍ക്കാണ് ജിയോ ഫിക്‌സ്ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് മേഖലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ആധിപത്യം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകളോളമായി. 2000-ത്തില്‍ ആദ്യമായി അവതരിപ്പിച്ചത് മുതല്‍ ബ്രോഡ്ബാന്‍ഡ് മേഖലയില്‍ ബിഎസ്എന്‍എല്ലിനെ മറികടക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍, ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എല്ലിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവന ദാതാവായി മാറി. രണ്ടുവര്‍ഷം മുമ്പാണ് ജിയോ ഈ രംഗത്ത് ചുവടുറപ്പിച്ചത്.

ട്രായിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് 43 ലക്ഷം പേര്‍ക്കാണ് ജിയോ ഫിക്‌സ്ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നത്. നവംബറിലെ കണക്കാണിത്. ഒക്ടോബറിലെ 41 ലക്ഷത്തില്‍ നിന്ന് ഒരു മാസം കൊണ്ട് രണ്ടുലക്ഷത്തില്‍ അധികം ആളുകളെയാണ് ജിയോ അധികമായി ചേര്‍ത്തത്. എന്നാല്‍, ബി.എസ്.എന്‍.എല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം കുറയുകയാണ് ഉണ്ടായത്. ഒക്ടോബറില്‍ 47 ലക്ഷം വരിക്കാരുണ്ടായിരുന്നു. നവംബറില്‍ അത് 42 ലക്ഷമായി കുറഞ്ഞു.

അതേസമയം നവംബറില്‍ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലിന്റെ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 40 ലക്ഷമാണ്. 2019 സെപ്തംബറിലാണ് ജിയോ ഫൈബര്‍ എന്ന പേരില്‍ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനം ജിയോ തുടങ്ങിയത്. ഈ സമയത്ത് ബിഎസ്എന്‍എല്ലിന് 86 ലക്ഷം ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു. രണ്ടുവര്‍ഷം കൊണ്ട് ബിഎസ്എന്‍എല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം പകുതിയായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

 

Latest