Connect with us

Idukki

രാജ്യത്തെ നീളമേറിയ ഗ്ലാസ് ബ്രിഡ്ജ് വാഗമണ്ണില്‍; ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന്

ഒരേസമയം 30 പേര്‍ക്ക് വരെ ഗ്ലാസ് ബ്രിഡ്ജില്‍ പ്രവേശിക്കാം. 500 രൂപയാണ് ബ്രിഡ്ജില്‍ കയറുന്നതിനുള്ള നിരക്ക്.

Published

|

Last Updated

ഇടുക്കി| രാജ്യത്തെ ഏറ്റവും നീളമേറിയ ഗ്ലാസ് ബ്രിഡ്ജ് വാഗമണ്ണില്‍. വിദേശരാജ്യങ്ങളിലേതിന് സമാനമായി കാന്റിലിവര്‍ മാതൃകയിലുള്ള വലിയ ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണമാണ് വാഗമണ്ണില്‍ പൂര്‍ത്തിയായത്. വാഗമണ്ണിലെ കോലാഹലമേട്ടിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്. ഗ്ലാസ് ബ്രിഡ്ജ് ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും.

മൂന്നു കോടി മുടക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഡിറ്റിപിസിയുടെ കീഴിലുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ ആധുനിക വിസ്മയം ഭാരത് മാത വെന്‍ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ പേരിലുള്ള കിക്കി സ്റ്റാര്‍സും ഡിറ്റിപിസി ഇടുക്കിയും ചേര്‍ന്ന് മൂന്ന് മാസമെടുത്താണ് പൂര്‍ത്തിയാക്കിയത്.

120 അടിയാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നീളം. ഒരു തൂണില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് നിര്‍മാണം. ഭൂമിയില്‍ നിന്ന് 150 അടി ഉയരത്തില്‍ ആണ് സ്ഥിതിചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മ്മാണം. ഗ്ലാസ് ബ്രിഡ്ജിന് മുകളിലൂടെ ഒരേസമയം 30 പേര്‍ക്ക് വരെ പ്രവേശിക്കാം. 500 രൂപയാണ് ഗ്ലാസ് ബ്രിഡ്ജില്‍ കയറുന്നതിനുള്ള നിരക്ക്. ഗ്ലാസ് ബ്രിഡ്ജിന് പുറമേ റോക്കറ്റ് ഇജക്ടര്‍, ജയന്റ് സ്വിംഗ്, സിപ്ലൈന്‍, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, ബംഗി ട്രംപോലൈന്‍ എന്നീ സാഹസികതയുടെ ലോകം തന്നെയാണ് വാഗമണ്ണില്‍ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ആറ് കോടിയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്.