Kerala
വിയർപ്പ് വറ്റും മുമ്പേ കൂലി കൊടുക്കണമെന്ന പ്രവാചക വചനം കമ്മ്യൂണിസ്റ്റുകാരും ഉയർത്തിക്കാട്ടി; ആശംസാ സന്ദേശത്തിൽ എം എ ബേബി
നബിദിനവും അധ്യാപകദിനവും ഓണവും ഒരുമിച്ചെത്തിയത് മനോഹരമായ ഒത്തൊരുമ

കോഴിക്കോട് | ‘ജോലിവിയർപ്പുകൾ വറ്റും മുമ്പേ കൂലി കൊടുക്കണമെന്ന് അരുൾ ചെയ്‌തോൻ കൊല്ലാക്കൊലയെ എതിർക്കുന്നോൻ നബി സ്വല്ലല്ലാഹ് അലൈഹുവസല്ലം’ എന്ന വിശ്വാസം ഏറനാട് വള്ളുവനാട് ഉൾപ്പെടെ കേരളത്തിലാകെ പുരോഗമനവാദികളും കമ്മ്യൂണിസ്റ്റുകാരും മുദ്രാവാക്യമായി ഉയർത്തിയിട്ടുണ്ടെന്ന് നബിദിന ഓണാഘോഷ അധ്യാപകദിന സന്ദേശത്തിൽ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. അത് നമ്മുടെ അടിയുറച്ച കാഴ്ചപ്പാടാണ്. ലോകമെങ്ങുമുള്ള മലയാളികൾക്ക് മാത്രമല്ല; സർവ മനുഷ്യർക്കും- സ്ത്രീ പുരുഷ വർണ വംശ വർഗ വ്യത്യാസമില്ലാതെ സമത്വത്തിലും തുല്യതയിലും അധിഷ്ഠിതമായ ഒരു നവലോകത്ത് ജീവിക്കാനാവട്ടെ എന്ന് പരസ്പരം ആശംസിക്കാമെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നബിദിനവും അധ്യാപകദിനവും ഓണം എന്ന സമത്വകാലത്തിന്റെ ആഘോഷവും ഒരുമിച്ചെത്തിയത് മനോഹരവും അർഥപൂർണവുമായ ഒത്തൊരുമയാണ്. അതിന് ഒരുപാട് പഠിക്കേണ്ടതുണ്ടെന്ന് അധ്യാപകദിനം ഓർമിപ്പിക്കുന്നു. ശരിയാംവണ്ണം പഠിച്ചാൽ മാത്രമേ ശരിയായി പ്രവർത്തിക്കാനും അനീതികൾക്കെതിരെ പൊരുതാനും കഴിയുകയുള്ളൂ. അങ്ങനെ മാത്രമേ സമത്വവും നീതിയും സ്ഥാപിക്കാനാവുകയുള്ളൂ. ആ തിരിച്ചറിവ് നമ്മെ കർമോന്മുഖരാക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.