Connect with us

National

ക്ലൗഡ് സീഡിംഗ് പരീക്ഷണം തുടങ്ങി; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യാന്‍ സാധ്യത

സില്‍വര്‍ അയഡിഡ് നാനോപാര്‍ട്ടിക്കിള്‍സ്, അയോഡൈസ്ഡ് ഉപ്പ്, ഡ്രൈ ഐസ് തുടങ്ങിയ രാസവസ്തുക്കള്‍ അന്തരീക്ഷത്തിലേക്ക് ചേര്‍ത്ത് മഴ പെയ്യിക്കുന്ന പ്രക്രിയയാണ് ക്ലൗഡ് സീഡിംഗ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ രൂക്ഷമായ വായു മലിനീകരണം പരിഹരിക്കുന്നതിനായി കൃത്രിമ മഴ പെയ്യിപ്പിക്കല്‍ പരീക്ഷണം ആരംഭിച്ചു. കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിനായി ക്ലൗഡ് സീഡീംഗ് നടത്തിയ വിമാനങ്ങള്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ താവളത്തിൽ തിരിച്ചെത്തി. നഗരത്തിന് മുകളിലുള്ള മേഘങ്ങളില്‍ നിലവില്‍ ഈര്‍പ്പം 20 ശതമാനത്തില്‍ കുറവായതിനാല്‍ വൈകുന്നേരം 5 മണിക്ക് മുമ്പ് മഴ പ്രതീക്ഷിക്കുന്നില്ലെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി അറിയിച്ചു. ഇത്രയും താഴ്ന്ന ഈര്‍പ്പ നിലകളില്‍ മഴയ്ക്കുള്ള സാധ്യത സാധാരണയായി കുറവാണ്. എന്നിരുന്നാലും, ആദ്യത്തെ ക്ലൗഡ് സീഡിംഗ് പരീക്ഷണം പരാജയപ്പെട്ടാല്‍, രണ്ടാമത്തെ വിമാനം കാണ്‍പൂരില്‍ നിന്ന് പുറപ്പെടുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സില്‍വര്‍ അയഡിഡ് നാനോപാര്‍ട്ടിക്കിള്‍സ്, അയോഡൈസ്ഡ് ഉപ്പ്, ഡ്രൈ ഐസ് തുടങ്ങിയ രാസവസ്തുക്കള്‍ അന്തരീക്ഷത്തിലേക്ക് ചേര്‍ത്ത് മഴ പെയ്യിക്കുന്ന പ്രക്രിയയാണ് ക്ലൗഡ് സീഡിംഗ്. ഇത് ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലും, ആലിപ്പഴം കുറയ്ക്കുന്നതിനും മൂടല്‍മഞ്ഞ് നീക്കം ചെയ്യുന്നതിനും ഉപയോഗിക്കാറുണ്ട്.

വര്‍ഷം മുഴുവനും ഡല്‍ഹിയില്‍ ഉയര്‍ന്ന തോതിലുള്ള മലിനീകരണം അനുഭവപ്പെടാറുണ്ടെങ്കിലും മഞ്ഞുകാലത്ത് ഇത് കൂടുതൽ രൂക്ഷമാകും. രാവിലെ 8 മണിയോടെ നഗരത്തിലെ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക (AQI) 300 കടക്കുന്ന സ്ഥിതിയാണ് ഇപ്പോൾ. തെക്കന്‍ ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് പോലുള്ള പ്രദേശങ്ങളില്‍ ഇത് 350 വരെ ഉയരാറുണ്ട്.

ഈ രൂക്ഷമായ മലിനീകരണം പൗരന്മാരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി ചിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, മലിനമായ വായു പൗരന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 11.9 വര്‍ഷം വരെ കുറയ്ക്കുന്നതായി ഈ റിപ്പോര്‍ട്ട് പറയുന്നു.

---- facebook comment plugin here -----

Latest