Connect with us

Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരം

നിലവില്‍ വെന്റിലേറ്ററിലാണ് കുഞ്ഞുള്ളത്. കിണറിലെ വെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Published

|

Last Updated

കോഴിക്കോട്|അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരം. നിലവില്‍ വെന്റിലേറ്ററിലാണ് കുഞ്ഞുള്ളത്. കിണറിലെ വെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 49കാരന്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നലെയാണ് പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനും മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവപരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

അതേസമയം, താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതുവയസുകാരിയുടെ സ്‌കൂളില്‍ ഇന്ന് ആരോഗ്യവകുപ്പ് ബോധവത്ക്കരണ ക്ലാസ് നടത്തും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ് ക്ലാസ് നടത്തുക. കോരങ്ങാട് യുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അനയ (9)ആണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. മരിച്ച കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാമ്പിളുകളും മെഡിക്കല്‍ കോളജില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടി നീന്തല്‍ പരിശീലിച്ച കുളത്തില്‍ ഉള്‍പ്പടെ ആരും ഇറങ്ങരുതെന്നാണ് നിര്‍ദേശം.