National
തെലങ്കാനയില്‍ ടിപ്പര്‍ ലോറി ബസിലിടിച്ച് അപകടം; 20 മരണം
അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു
ഹൈദ്രാബാദ് | തെലങ്കാനയില്‍ ഹൈദരാബാദ്-ബിജാപ്പൂര്‍ ഹൈവേയില്‍ രംഗറെഡ്ഡി ജില്ലയിലെ ചെവെല്ലയ്ക്ക് സമീപം മിര്‍ജാഗുഡയില്‍ വെച്ച് ചരക്ക് കയറ്റിയ ഒരു ടിപ്പര്‍ ലോറി തെലുങ്കാന ട്രാന്‍സ്‌പോര്‍ട്ട് ബസുമായി കൂട്ടിയിടിച്ച് മൂന്ന് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 20 പേര്‍ മരിച്ചു. അപകടത്തില്‍ 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ടിപ്പര്‍ ബസിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം . തിങ്കളാഴ്ച രാവിലെയാണ് സംഭവം
അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.അപകടസമയത്ത് ഏകദേശം 70 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു.പരിക്കേറ്റവരെ ഉടന്‍തന്നെ ചെവെല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പരിക്കേറ്റവരെ ഉടന്‍ ഹൈദരാബാദിലേക്ക് മാറ്റി മികച്ച ചികിത്സ നല്‍കാന്‍ ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവുവിനും ഡിജിപി ശിവധര്‍ റെഡ്ഡിക്കും നിര്‍ദ്ദേശം നല്‍കി. സംഭവസ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം നൽകും.



