Connect with us

Kerala

ബിജുവിന്റെ കുടുംബത്തിന് അടിയന്തരമായി പത്ത് ലക്ഷം നല്‍കും; ഒറ്റയാനെ വെടിവെച്ച് കൊല്ലാനും ശിപാര്‍ശ

50 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാറില്‍ ശിപാര്‍ശ ചെയ്യും

Published

|

Last Updated

പത്തനംതിട്ട |  തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപ അനുവദിക്കും.പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.

ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്നു തന്നെ നല്‍കും. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 50 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാറില്‍ ശിപാര്‍ശ ചെയ്യും. ബിജുവിനെ കൊലപ്പെടുത്തിയ ഒറ്റയാനയെ വെടിവെച്ച് കൊല്ലാന്‍ ശിപാര്‍ശ നല്‍കും.
ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് സ്ഥിരമാക്കും. ഡെപൂട്ടി റേഞ്ചര്‍ കമലാസനനോടു നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കും. ഡെപൂട്ടി റേഞ്ചറെ സസ്പെന്‍ഡ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെ യോഗത്തില്‍ ബഹളമുണ്ടായി. യോഗതീരുമാനങ്ങള്‍ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

ബിജു കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആന്റോ ആന്റണി എംപി ഫോറസ്റ്റ് സ്റ്റേഷനു മുന്നില്‍ സമരം തുടങ്ങിയതിനു പിന്നാലെയാണ് ജനകീയ പ്രതിഷേധം സ്റ്റേഷനിലേക്കെത്തിയത്. പ്രതിഷേധത്തിനിടെ പ്രദേശവാസികളും പോലീസും തമ്മില്‍ പലതവണ വാക്കേറ്റമുണ്ടായി. കാട്ടാനയാക്രമണത്തില്‍ പരിഹാരമില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്

 

Latest