Connect with us

Ongoing News

യു എ ഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു

ശമ്മക്ക് സാമൂഹിക വികസനം. സലീമിന്  സാംസ്കാരിക യുവജനകാര്യം

Published

|

Last Updated

ദുബൈ | യു എ ഇ   മന്ത്രിസഭ പുനസംഘടിപ്പിച്ചു കൊണ്ട് വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം ഉത്തരവിറക്കി. പ്രസിഡൻ്റ് ശൈഖ്  മുഹമ്മദ് ബിൻ സാഇദ് അൽ നഹ്‌യാൻ്റെ പിന്തുണയോടെയാണ് മാറ്റങ്ങളെന്ന് ശൈഖ്  മുഹമ്മദ് പറഞ്ഞു.
യുവജനകാര്യ സഹമന്ത്രി  ശമ്മ അൽ മസ്‌റൂയിയെ  സാമൂഹിക വികസന മന്ത്രിയാക്കി. ഹിസ്സാ  ബുഹുമൈദിന് പകരമാണ് അവർ ചുമതല ഏൽക്കുന്നത് .
യു എ ഇയുടെ യുനെസ്‌കോ പ്രതിനിധി സലീം  അൽ ഖാസിമിയെ സാംസ്‌കാരിക യുവജന മന്ത്രിയായി നിയമിച്ചു.
മുൻ മന്ത്രിയായിരുന്ന നൂറ അൽ കഅബി ഇനി സഹമന്ത്രിയായി പ്രവർത്തിക്കും. മറിയം ബിൻത് അഹമ്മദ് അൽ ഹമ്മദിയെ മന്ത്രിസഭാ സെക്രട്ടറി ജനറലായി നിയമിച്ചു. ഡിജിറ്റൽ ഇക്കണോമി, എ ഐ, റിമോട്ട് വർക്കിംഗ് സിസ്റ്റം എന്നിവയുടെ സഹമന്ത്രി സ്ഥാനം നിലനിർത്തിക്കൊണ്ടാണ് ഉമർ അൽ ഉലമയെ പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ഡയറക്ടർ ജനറലായി നിയമിച്ചത്. നഫീസ് പ്രോഗ്രാം എന്നറിയപ്പെടുന്ന ഇമ റാത്തി ടാലൻ്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിലിൻ്റെ ചെയർമാനായി അബ്ദുല്ല നാസർ ലൂത്തയെ തിരഞ്ഞെടുത്തു. സ്വദേശിവത്കരണ  യജ്ഞത്തിന് നേതൃത്വം നൽകാനാണ് നഫീൻ്റെ ദൗത്യം.
സഹോദരവും സൗഹൃദപരവുമായ രാജ്യങ്ങളുമായി സർക്കാർ വിജ്ഞാന കൈമാറ്റ ഫയലിൻ്റെ ചുമതല  തനിക്കായിരിക്കുമെന്ന് ശൈഖ്  മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ കാലയളവിലെ നിരന്തരവും ആത്മാർഥവുമായ പ്രയത്‌നത്തിന് ഹിസ്സാ ബുഹുമൈദിനെയും  നൂറ അൽ കഅബിയെയും  അഭിനന്ദിച്ചു.
പുതിയ മന്ത്രിമാർക്ക്   ആശംസകൾ നേരുന്നതായും യു എ ഇയുടെ ശോഭനമായ ഭാവിയെക്കുറിച്ച് തങ്ങൾ എപ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്