Connect with us

Kerala

സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിക്കണം,തന്നോട് ഏറ്റ്മുട്ടാന്‍ വന്നവരാരും ജയിച്ചിട്ടില്ലെന്നും ജി സുധാകരന്‍; എ കെ ബാലനും മറുപടി

തെറ്റായ വിമര്‍ശനം നടത്തിയത് കൊണ്ട് അന്നത്തെ സിഎച്ച് കണാരന്‍ കൂടി വന്നിരുന്നിട്ടാണ് ബാലനെ എടുക്കുന്നില്ല എന്ന് തീരുമാനിച്ചത്

Published

|

Last Updated

ആലപ്പുഴ |  മന്ത്രി സജി ചെറിയാനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. തന്നെ ഉപദേശിക്കാനുള്ള അര്‍ഹതയോ പ്രായമോ ബോധമോ സജി ചെറിയാനില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. അദ്ദേഹം സൂക്ഷിച്ച് സംസാരിക്കണം. ഏറ്റുമുട്ടാന്‍ സജി വരേണ്ട. അങ്ങനെ വന്ന ആരും ജയിച്ചിട്ടില്ലെന്നും ജിസുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാം പിണറായി സര്‍ക്കാര്‍ വരണമെങ്കില്‍ ഭൂരിപക്ഷം വേണ്ടെ എന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ എങ്ങനെ ജയിക്കാനാണെന്നും എ കെ ബാലന്‍ വന്ന് പ്രചാരണം നടത്തുമോ എന്നും പരിഹാസ രൂപേണ അദ്ദേഹം ചോദിച്ചു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് പടക്കംപൊട്ടിച്ച് ടീ പാര്‍ട്ടി നടത്തിയവരില്‍ സജി ചെറിയാനും ഉണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

ഞാന്‍ പാര്‍ട്ടിയോട് ചേര്‍ന്നല്ല പോകുന്നത്. പാര്‍ട്ടിക്കകത്താണ് നില്‍ക്കുന്നത്. സജി ചെറിയാന് മാര്‍ക്സിസ്റ്റ് ശൈലിയില്‍ സംസാരിക്കാന്‍ ഈ ഉന്നതമായ സ്ഥാനത്തെത്തിയിട്ടും കഴിയുന്നില്ല .രണ്ടാഴ്ചയ്ക്ക് മുന്‍പ് സജി ചെറിയാന്‍ പാര്‍ട്ടിക്ക് യോജിക്കാത്ത രീതിയില്‍ സംസാരിച്ച 14 കാര്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വം ആ അടിസ്ഥാനത്തില്‍ വിലക്കിയോ. ഇടയ്ക്ക് കുറച്ചു കാലം മന്ത്രി സഭയില്‍ നിന്നും മാറ്റി. അദ്ദേഹം ആണ് എന്നെ ഉപദേശിക്കാന്‍ വരുന്നത്. മന്ത്രി സഭയില്‍ 10 വര്‍ഷം ഇരുന്നിട്ട് ഞങ്ങളെ ഒന്നും ആരും മാറ്റിയിട്ടില്ല. എന്നെ ഉപദേശിക്കാനുള്ള അര്‍ഹതയോ പ്രായമോ പ്രത്യയശാസ്ത്ര ബോധമോ അദ്ദേഹത്തിന് ഉണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ ജനം അത് കരുതുന്നില്ല-സുധാകരന്‍ പറഞ്ഞു

എ കെ ബാലനെതിരേയും ജി സുധാകരന്‍ വിമര്‍ശമുന്നയിച്ചു. ഞാന്‍ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ബ്രണ്ണന്‍ കോളജിലെ ഒരു യൂണിറ്റ് നേതാവായിരുന്ന പ്രതിനിധിയായി എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ആളാണ് എ കെ ബാലന്‍. 72ലോ മറ്റോ നടന്ന എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിലെ കാര്യങ്ങളാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. സംസ്ഥാന കമ്മറ്റിയില്‍ നിന്ന് മാറ്റി എന്നല്ല, എടുത്തില്ല എന്ന് പറയണം. തെറ്റായ വിമര്‍ശനം നടത്തിയത് കൊണ്ട് അന്നത്തെ സിഎച്ച് കണാരന്‍ കൂടി വന്നിരുന്നിട്ടാണ് ബാലനെ എടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. പിന്നെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമൊക്കെയായില്ലെ. ഞാന്‍ ആ പോസ്റ്റര്‍ ഒന്നും എഴുതുന്നില്ല.ആലപ്പുഴയില്‍ നടക്കുന്ന നികൃഷ്ടവും മ്ലേച്ഛവും മാര്‍ക്സിസ്റ്റ് വിരുദ്ധവുമായ പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ആക്രമണത്തിനെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. ഞാന്‍ മാറിയിട്ടില്ല. മാറത്തുമില്ല. അന്നത്തെ പോലെ തന്നെ ലളിത ജീവിതം നയിക്കുന്നു. രാഷ്ട്രീയത്തിലൂടെ പൈസയൊന്നുമുണ്ടാക്കിയിട്ടില്ല. ബാലന്‍ മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ബാലന്‍ മാറിക്കോളു. എനിക്ക് ബാലനെപ്പോലെ മാറാന്‍ പറ്റില്ല. ബാലന്‍ എന്നെപ്പറ്റി പറയേണ്ട കാര്യമില്ല. ഞാന്‍ ഇന്നേ വരെ ഒരു പ്രസ്താവനയിലും ബാലനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു