Connect with us

International

എസ് ജയശങ്കർ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

എച്ച്-1ബി വിസ ഫീസും താരിഫ് വിഷയങ്ങളും ചർച്ചയായി

Published

|

Last Updated

ന്യൂയോർക്ക് | യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ അധിക താരിഫ് ചുമത്തിയതിന് ശേഷം ആദ്യമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. 80-ാമത് യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ (യുഎൻജിഎ) ഭാഗമായാണ് ഇരുവരും ന്യൂയോർക്കിൽ കണ്ടുമുട്ടിയത്.

 ട്രംപ് ഭരണകൂടം റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് മേൽ 25% പിഴ ചുമത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായത്. ഇതോടെ ഇന്ത്യക്ക് മേലുള്ള യുഎസിന്റെ മൊത്തം താരിഫ് 50% ആയി വർദ്ധിച്ചു. ഈ വിഷയങ്ങളിലെ ഇന്ത്യയുടെ ആശങ്കകൾ ജയശങ്കർ റൂബിയോയെ അറിയിച്ചു.
ട്രംപ് ഭരണകൂടം അടുത്തിടെ എച്ച്-1ബി വിസ ഫീസ് കുത്തനെ വർദ്ധിപ്പിച്ചതും കൂടിക്കാഴ്ചയിൽ ചർച്ചയായി. എച്ച്-1ബി വിസ അപേക്ഷകർക്ക് 100,000  ഡോളർ ഫീസ് ഏർപ്പെടുത്തിയ പുതിയ പ്രസിഡൻഷ്യൽ പ്രഖ്യാപനം, സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ബിസിനസുകൾക്കും ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും വലിയ തിരിച്ചടിയാണ്. നിലവിൽ 2000-5000 ഡോളർ പരിധിയിലുള്ള ഫീസാണ് ഒറ്റയടിക്ക് ഇത്രയും ഉയർന്ന തുകയായി വർദ്ധിച്ചത്.

റഷ്യൻ എണ്ണ ഇടപാടുകളുമായി ബന്ധപ്പെട്ട താരിഫ്, എച്ച്-1ബി വിസ നിയന്ത്രണങ്ങൾ തുടങ്ങിയവ ഇന്ത്യ-യുഎസ് ബന്ധത്തിൽ വളർന്നുവരുന്ന പ്രശ്നങ്ങളാണ്. പാകിസ്താൻ-സൗദി അറേബ്യ പരസ്പര പ്രതിരോധ ഉടമ്പടിയിൽ യുഎസ് പുലർത്തുന്ന മൗനവും ഇന്ത്യയുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

നേരത്തെ, ജൂലൈയിൽ വാഷിംഗ്ടണിൽ നടന്ന 10-ാമത് ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ജനുവരിയിലും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വർഷം ഇവർ തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.

---- facebook comment plugin here -----

Latest