Connect with us

Kerala

കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

തന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ നീതി കിട്ടില്ലെന്നും കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവര്‍ക്കൊപ്പമാണെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു

Published

|

Last Updated

കണ്ണൂര്‍ | വയലപ്രയില്‍ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ നീതി കിട്ടില്ലെന്നും കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവര്‍ക്കൊപ്പമാണെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

ഭര്‍തൃ മാതാവ് ഒരിക്കലും സമാധാനം നല്‍കിയിട്ടില്ല. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് ഇറക്കിവിട്ടു. എല്ലാ പീഡനങ്ങള്‍ക്കും ഭര്‍ത്താവ് കമല്‍ രാജ് കൂട്ടുനിന്നു. മകനെ വേണമെന്ന സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റിയില്ല. മകനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു. ശനിയാഴ്ച അര്‍ധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയില്‍ ചാടിയത്. രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റീമയെത്തിയ സ്‌കൂട്ടറിന്റെ നമ്പര്‍ പരിശോധിച്ചാണ് ആളെ മനസ്സിലാക്കിയത്.

വീടിന്റെ മുകള്‍നിലയിലായിരുന്ന മാതാപിതാക്കള്‍ റീമ സ്‌കൂട്ടറുമായി പോയത് അറിഞ്ഞില്ല. രാവിലെ അടുത്ത ബന്ധു ഫോണില്‍ വിളിച്ചപ്പോഴാണു വിവരമറിഞ്ഞത്. മാതാപിതാക്കള്‍ താഴെ എത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. പിന്നീടു പോലീസെത്തി പരിശോധിച്ചപ്പോള്‍ ആത്മഹത്യക്കുറിപ്പും ഫോണും കണ്ടെത്തുകയായിരുന്നു. റീമ ഭര്‍തൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. രാത്രി പന്ത്രണ്ടരയോടെ മകന്‍ കൃശിവ് രാജിനെയും എടുത്ത് സ്‌കൂട്ടറില്‍ എത്തി റീമ ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടുകയായിരുന്നു.

 

Latest