National
ഗസ്സ ബന്ദി മോചനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബന്ദി മോചനം, അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡന്റ് ട്രംപിന്റെ അചഞ്ചലമായ സമാധാന ശ്രമങ്ങൾക്കും, പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നിശ്ചയദാർഢ്യത്തിനും ലഭിച്ച ആദരവെന്നും മോദി

ന്യൂഡൽഹി | ഗസ്സയിൽ ബന്ദികളാക്കപ്പെട്ട മുഴുവൻ പേരെയും മോചിപ്പിച്ചതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് വർഷത്തിലേറെ നീണ്ട തടങ്കലിന് ശേഷം ബന്ദികൾ മോചിതരായതിലുള്ള സന്തോഷം അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
“രണ്ട് വർഷത്തിലേറെ നീണ്ട തടവറയ്ക്ക് ശേഷം മുഴുവൻ ബന്ദികളെയും മോചിപ്പിച്ചത് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവരുടെ മോചനം അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡന്റ് ട്രംപിന്റെ അചഞ്ചലമായ സമാധാന ശ്രമങ്ങൾക്കും, പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നിശ്ചയദാർഢ്യത്തിനും ലഭിച്ച ആദരവാണ്. മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു.” – മോദി കുറിച്ചു.
ട്രംപിന്റെ സമാധാന പദ്ധതിയിലെ വ്യവസ്ഥകൾ പ്രകാരം ഹമാസ് തടവിൽ വെച്ച മുഴുവൻ ബന്ദികളെയും ഇന്ന് ഇസ്റാഈലിന് വിട്ടുനൽകി. 20 ബന്ദികളെയാണ് വിട്ടയച്ചത്. ഇസ്റാഈൽ ജയിലിൽ കഴിയുകയായിരുന്ന 154 ഫലസ്തീൻ തടവുകാരെ ഇസ്റാഈലും വിട്ടയച്ചു. ഹമാസ് ഇല്ലാത്ത ഒരു പുതിയ ഭരണ സംവിധാനം ഗസ്സയിൽ രൂപീകരിക്കുക, ഒരു ബഹുരാഷ്ട്ര സേനയെ സജ്ജമാക്കുക, ഹമാസിന്റെ നിരായുധീകരണം എന്നിവയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം വിഭാവനം ചെയ്യുന്നത്.