Health
കുട്ടികള്‍ക്ക് അടുത്ത മാസം മുതല്‍ ന്യുമോണിയ വാക്‌സിന്‍ നൽകും
അടുത്ത കൊവിഡ് തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ന്യുമോണിയ വാക്‌സിനേഷന്‍.
തിരുവനന്തപുരം | സംസ്ഥാനത്തെ കുട്ടികള്‍ക്ക് അടുത്ത മാസം മുതല്‍ ന്യുമോണിയ വാക്‌സിന്‍ നല്‍കിത്തുടങ്ങും. ന്യൂമോകോക്കല് കോണ്ജുഗേറ്റ് വാക്‌സിന് (പിസിവി) ആണ് അടുത്ത മാസം മുതല് നല്കിത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്ജൈറ്റിസ് എന്നിവയില് നിന്നും കുഞ്ഞുങ്ങള്ക്ക് ഈ വാക്‌സിന് സംരക്ഷണം നല്കും. 1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്‌സിനാണ് കുഞ്ഞുങ്ങള്ക്ക് നല്കുന്നത്.
ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്. കുട്ടികളില്‍ ഗുരുതരമായി ന്യൂമോണിയ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായ ന്യുമോകോക്കല്‍ ന്യുമോണിയയില്‍ നിന്നും പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഈ വാക്‌സിനെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്.
പിസിവി ഒരു സുരക്ഷിത വാക്‌സിനാണ്. ഏതൊരു വാക്‌സിന്‍ എടുത്തതിനുശേഷവും ഉണ്ടാകുന്നതുപോലെ കുഞ്ഞിന് ചെറിയ പനി, കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് ചുവപ്പ് നിറം എന്നിവ ഉണ്ടായേക്കാം. പിസിവി നല്‍കുന്നതിനൊപ്പം കുഞ്ഞിന് ആ പ്രായത്തില്‍ നല്‍കേണ്ട മറ്റു വാക്‌സിനുകളും നല്‍കുന്നതാണ്. ഒരേസമയം വിവിധ വാക്‌സിനുകള്‍ നല്‍കുന്നത് കുഞ്ഞിന് തികച്ചും സുരക്ഷിതവും ഫലപ്രദവുമാണ്.
രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ നിലവില്‍ നല്‍കുന്ന ന്യുമോണിയ വാക്‌സിനാണ് ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്തെ കുട്ടികള്‍ക്കും നല്‍കുന്നത്. അടുത്ത കൊവിഡ് തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ന്യുമോണിയ വാക്‌സിനേഷന്‍. കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതിനാലാണ് ഇത് നല്‍കുന്നത്. കൊവിഡ് ബാധിച്ചവരില്‍ ന്യുമോണിയ ശക്തമാകുന്നത് കണക്കിലെടുത്താണ് ഈ പ്രതിരോധം.