Kerala
കെ ജയകുമാറിനെ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കണം; കോടതിയെ സമീപിച്ച് ബി അശോക് ഐഎഎസ്
സര്‍ക്കാര്‍ പദവിയില്‍ ഇരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
കൊച്ചി | മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചതിനെതിരെ ഹരജി. കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോക് ആണ് തിരുവനന്തപുരം ജില്ലാ കോടതിയിയെ സമീപിച്ചിരിക്കുന്നത്
സര്‍ക്കാര്‍ പദവിയില്‍ ഇരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നിയമ പ്രകാരം നിയമിതനായ കെ. ജയകുമാർ നിയമത്തിലെ ഏഴ് (മൂന്ന്)വകുപ്പ് പ്രകാരം അയോഗ്യനാണെന്നു പ്രഖ്യാപിക്കാനാണ് ബി അശോക് ഹർജി ബോധിപ്പിച്ചത്.
ഐഎംജി ഡയറക്ടര്‍ ആയിരിക്കെയാണ് കെ ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സര്‍ക്കാര്‍ നിയമിച്ചത്. അശോകിന്റെ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ ജയകുമാറിനും ദേവസ്വം സെക്ട്രടറിക്കും കോടതി നോട്ടീസ് അയച്ചു
സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ, പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടന്ന് കാര്‍ഷികോത്പാദന കമ്മീഷണര്‍ ബി അശോക് നല്കിയ ഹരജിയില്‍ പറയുന്നു. അതേ സമയം ഇരട്ട പദവി ചട്ടലംഘനമില്ലെന്നും, ഐഎംജി ഡയറക്ടര്‍ പദവിയില്‍ പുതിയ ആള് വരുന്നതുവരെയാണ് താന്‍ തുടരുന്നതെന്നും കെ ജയകുമാര്‍ പ്രതികരിച്ചു. ഒരേ സമയം രണ്ടു പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും വസ്തുതകള്‍ കോടതിയെ അറിയിക്കുമെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.





