National
ഇൻഡിഗോ യാത്രാതടസ്സം: വിമാന സർവീസുകൾ തിങ്കളാഴ്ചയോടെ സാധാരണ നിലയിലാകും; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
സാധാരണ വിമാന സർവീസുകൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാനും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ ഗണ്യമായി കുറയ്ക്കാനും നിരവധി പ്രവർത്തനപരമായ നടപടികൾ നിർദ്ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു
ന്യൂഡൽഹി | ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങൾ കാരണം ബുദ്ധിമുട്ടിയ യാത്രക്കാർക്ക് ആശ്വാസവാർത്ത. വിമാനങ്ങളുടെ സമയക്രമം നാളെയോടെ (ശനിയാഴ്ച) സ്ഥിരതയിലേക്ക് എത്തുമെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ, അതായത് തിങ്കളാഴ്ചയോടെ സർവീസുകൾ പൂർണ്ണമായി സാധാരണ നിലയിലാകുമെന്നും കേന്ദ്രം അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരവാദിത്തം നിർണയിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി.
പൈലറ്റുമാർക്കും ജീവനക്കാർക്കും ആവശ്യമായ വിശ്രമം ഉറപ്പാക്കുന്ന ‘ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ്’ (എഫ് ഡി ടി എൽ.) നിയമങ്ങളിലെ ചില വ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവെച്ചതിനെ മന്ത്രി ന്യായീകരിച്ചു. യാത്രക്കാരുടെ താൽപ്പര്യം കണക്കിലെടുത്താണ് ഈ നടപടിയെന്നും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും നായിഡു പറഞ്ഞു.
ഇതിനുപുറമെ, സാധാരണ വിമാന സർവീസുകൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാനും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ ഗണ്യമായി കുറയ്ക്കാനും നിരവധി പ്രവർത്തനപരമായ നടപടികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കുന്നതിന്റെ അടിസ്ഥാനത്തിൽ, വിമാന ഷെഡ്യൂളുകൾ നാളെയോടെ സ്ഥിരത കൈവരിക്കുമെന്നും സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കുന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.




