Connect with us

Kerala

ഇ ഡി യുടെ നോട്ടീസ് തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള സ്ഥിരം കലാപരിപാടി: ടി എം തോമസ് ഐസക്

തെരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളി

Published

|

Last Updated

തിരുവനന്തപുരം | തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള സ്ഥിരം കലാപരിപാടിയാണ് മുഖ്യമന്ത്രിക്കെതിരായ ഇ ഡി നോട്ടീസ് എന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നല്‍കിയ നോട്ടീസിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്ന പുതിയ നോട്ടീസിലെ ആരോപണം തെറ്റാണെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ് ഐസകിന്റെ പ്രതികരണം: 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഈ കേസ് വന്നത്. പിന്നെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്. അതിന് ശേഷം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത്. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പായപ്പോള്‍ വീണ്ടും കുത്തിപ്പൊക്കി. ബി ജെ പിക്ക് വേണ്ടി ഇ ഡി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്.

ആദ്യത്തെ ഇ ഡിയുടെ വാദം കിഫ്ബിക്ക് മസാല ബോണ്ടിറക്കാന്‍ അനുവാദമില്ലെന്നായിരുന്നു. എന്നാല്‍ ആര്‍ ബി ഐ അനുവാദത്തോടെയാണ് എല്ലാ നടപടിയും സ്വീകരിച്ചതെന്ന് വ്യക്തമാക്കിയെങ്കിലും അന്വേഷണത്തിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ആ നോട്ടീസില്‍ കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകളല്ല ചോദിച്ചത്. തന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട്, താന്‍ ഡയറക്ടറായിരുന്ന കമ്പനികളുടെ ബാങ്ക് അക്കൗണ്ട് എന്നിവയാണ് ആവശ്യപ്പെട്ടത്. ഇതെന്തിനെന്ന് ചോദിച്ചാണ് താന്‍ ഹൈക്കോടതിയെ സമീപിച്ചത്. അപ്പോള്‍ തന്റെ പക്കല്‍ നിന്ന് ആവശ്യപ്പെട്ട രേഖകളുടെ എണ്ണം കുറച്ചു. വിളിപ്പിക്കാനുള്ള കാരണം ചോദിച്ച് വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എന്നിട്ടും ഇതുവരെ ഇ ഡിക്ക് ആ കാര്യത്തില്‍ മറുപടി പറയാനായില്ല. കാടും പടലും തല്ലിയുള്ള അന്വേഷണത്തിലാണ് ഇ ഡി.

ഇ ഡിയുടെ രാഷ്ട്രീയ യജമാനന്മാര്‍ക്ക്, കേന്ദ്രത്തിലെ ബി ജെ പി അധികാരികളുടെ ശീലം ഇതായിരിക്കും. ഇത്രയും കോടിയുടെ ഇടപാട് നടക്കുമ്പോള്‍ എന്തെങ്കിലും കൈക്കലാക്കിയിരിക്കും എന്നാണ് അവര്‍ കരുതിയത്. ആ കേസില്‍ തന്നെ വിളിപ്പിക്കാതെ അന്വേഷണം പൂര്‍ത്തിയാക്കി. അതിന് ശേഷമാണ് അഡ്ജുഡിക്കേഷന്‍ അതോറിറ്റിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അതിന്റെ കാരണം കാണിക്കല്‍ നോട്ടീസാണ് തനിക്കും മുഖ്യമന്ത്രിക്കും അടക്കം അയച്ചിരിക്കുന്നത്. എന്താണ് വിശദീകരിക്കേണ്ടത്? കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാന്‍ അനുമതിയുണ്ടോയെന്ന ചോദ്യമൊക്കെ പോയി.

ഈ മസാല ബോണ്ട് വഴി എടുത്ത പണം, 2600 കോടിയിലേറെ രൂപ ഭൂമി ഏറ്റെടുക്കാന്‍ ഉപയോഗിക്കരുതെന്നാണ് ഇപ്പോഴത്തെ വാദം. ഈ 2600 കോടിയില്‍ ഒരു ഭാഗം ഭൂമിയേറ്റെടുക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ആകെയുള്ളത് ഭൂമി വാങ്ങിയിരിക്കുന്നു എന്നതാണ്. ഉത്തരം ലളിതമാണ്. ഭൂമി വാങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത്. ഭൂമി വാങ്ങരുതെന്ന നിബന്ധന ആര്‍ ബി ഐ മാറ്റിയിട്ടുള്ളത്. പ്രഥമദൃഷ്ട്യാ തള്ളുന്ന കാര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബി ജെ പിക്കുള്ള പാദസേവയാണ് ഇ ഡി ചെയ്യുന്നത്. അതിന് താളം പിടിക്കാന്‍ യു ഡി എഫ് ഇറങ്ങുന്നത് നാണക്കേടാണ്- അദ്ദേഹം കുറ്റപ്പെടുത്തി.

 

Latest