Connect with us

Kerala

പി എം ശ്രീ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഡി വൈ എഫ് ഐ

വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്ന പദ്ധതിയുടെ ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതു വഴി കേന്ദ്രനയങ്ങള്‍ നടപ്പാക്കുന്നതിനെ എതിര്‍ക്കണം

Published

|

Last Updated

തിരുവനന്തുരം | പി എം ശ്രീ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഡി വൈ എഫ് ഐ. സി പി ഐയും അനുബന്ധ സംഘടനകളും പദ്ധതിക്കെതിരെ ശക്തമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് നയം വ്യക്തമാക്കിയത്.

വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്ന പദ്ധതിയുടെ ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതു വഴി കേന്ദ്രനയങ്ങള്‍ നടപ്പാക്കുന്നതിനെ എതിര്‍ക്കണം. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഡി വൈ എഫ് ഐ നിലപാടില്‍ മാറ്റമില്ലെന്നും വസീഫ് വ്യക്തമാക്കി. പി എം ശ്രീ പദ്ധതി സംബന്ധിച്ച് സി പി ഐ പരസ്യമായി രംഗത്തുവന്നത് ഇടതുമുന്നണിയില്‍ ചേരിതിരിവു പ്രകടമാക്കുന്നു. പദ്ധതി നടപ്പില്‍ സി പി ഐ ഉയര്‍ത്തിയ ആശങ്ക സ്വാഭാവികമാണെന്നും ഇക്കാര്യം മുന്നണിയോഗം ചര്‍ച്ച ചെയ്യുമെന്നും കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ, മന്ത്രിസഭായോഗം തീരുമാനിക്കാതെ പി എംശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ മുന്നണിയില്‍ തന്നെ ശബ്ദമുയര്‍ന്ന സാഹചര്യത്തെ യു ഡി എഫ് നിരീക്ഷിക്കുകയാണ്. സി പി ഐ നിലപാടില്‍ ഉറച്ചു നിന്നാല്‍ യു ഡി എഫ് പിന്തുണക്കുമെന്ന നിലപാട് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. മറ്റ് കേന്ദ്ര പദ്ധതികളുമായി സഹകരിക്കുമ്പോള്‍ പിഎം ശ്രീയില്‍ നിന്ന് മാത്രമായി മാറി നില്‍ക്കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ന്യായം. വിവാദമായ ദേശീയ വിദ്യാഭ്യാസ നയം അഥവാ എന്‍ ഇ പി നടപ്പാക്കേണ്ടിവരുമെന്ന രാഷ്ട്രീയ ആശങ്ക അസ്ഥാനത്താണെന്ന നിലപാടിലാണ് വിദ്യാഭ്യ മന്ത്രി.

കരിക്കുലം പാഠ്യപദ്ധതി മുതല്‍ സ്‌കൂള്‍ നടത്തിപ്പും നിയന്ത്രണവും അടക്കം നിര്‍ണ്ണായകമായ ഇടപെടുകള്‍ കേന്ദ്ര നയത്തിന്റെ ഭാഗമായി നടപ്പാക്കേണ്ടിവരുമെന്നാണ് സി പി ഐ നല്‍കുന്ന മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ കൂടി സൗകര്യം കണക്കിലെടുത്ത് മുന്നണി യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാനാണ് നേതൃത്വത്തിന്റെ ആലോചന. പറഞ്ഞതിന് അപ്പുറം ഇനിയൊന്നും പറയാനില്ലെന്നാണ് വിഷയത്തില്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചത്. പിഎം ശ്രീ പദ്ധതി പങ്കാളിത്തമായാല്‍ സ്‌കൂളുകളില്‍ പ്രധാമന്ത്രിയുടെ പേരിലുള്ള ബോര്‍ഡ് സ്ഥാപിക്കുന്നത് അടക്കം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ കേന്ദ്രം വിട്ടുവീഴ്ചക്ക് തയ്യാറാകില്ലെന്നാണ് സൂചന.

 

Latest