local body election 2025
ജില്ലാ പഞ്ചായത്ത് അയർക്കുന്നം ഡിവിഷൻ; ഇരു മുന്നണികളെയും പിന്തുണക്കാത്ത മണ്ഡലം
ഇത്തവണ വനിതാ സംവരണമാണ്
അയർക്കുന്നം | തിരഞ്ഞെടുപ്പ് വിജയത്തിൽ സ്ഥിരമായി ഒരു മുന്നണിയേയും പിന്തുണയ്ക്കാത്ത മണ്ഡലമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് അയർക്കുന്നം ഡിവിഷൻ, യു.ഡി.എഫിനേയും, എൽ.ഡി.എഫിനെയും മാറി മാറി വരിച്ചിട്ടുള്ള ഡിവിഷനിൽ. ഇത്തവണ വനിതാസം വരണമാണ്.
വിജയപുരം പഞ്ചായത്തിലെ 16 വാർഡുകളും മണർകാട് പഞ്ചായത്ത് ഒമ്പതു വാർഡുകളും, അയർക്കുന്നം പഞ്ചായത്തിലെ 21 വാർഡുകളും ഉൾപ്പെടുന്നതാണ് ഡിവിഷൻ. പുതുപ്പള്ളി മണ്ഡലത്തിൽപ്പെടുന്ന അയർക്കുന്നത്ത് ഉമ്മൻചാണ്ടി വികാരം മുതലെടുത്തുകൊണ്ടാണ് യു.ഡി.എഫ് പ്രചരണം. അതേസമയം വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി എൽ.ഡി.എഫും, ശക്തമായി കളത്തിലുണ്ട്. കോൺഗ്രസിന് കരുത്തുള്ള ഡിവിഷനിൽ ചിലയിടങ്ങളിൽ എൽ.ഡി.എഫിനും സ്വാധീനമുണ്ട്. യു.ഡി.എഫിലെ ഗ്രേസി കരിമ്പന്നൂരും, എൽ.ഡി.എഫിലെ ജിലു ജോണും അവസാനവട്ട പ്രചരണത്തിലേയ്ക്ക് കടന്നു. യു ഡിഎഫിൽ കേരളാകോൺഗ്രസ്സിന് സീറ്റ് നൽകിയിരുന്നെങ്കിലും സംവരണ സീറ്റിൽ മൽസരിക്കുവാൻ സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ കോൺഗ്രസ്സിന് സീറ്റ് വിട്ട് നൽകുകയായിരുന്നു
ഗ്രേസി കരിമ്പന്നൂർ (യു.ഡി.എഫ്)
കോൺഗ്രസ് മണർകാട് പഞ്ചായത്ത് മുൻപ്രസിഡന്റ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗം. കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തിലേക്ക് ആദ്യമത്സരം. മണർകാട് കരിമ്പന്നൂർ കുടുംബാംഗമാണ്.
ജിലു ജോൺ (എൽ.ഡി.എഫ്)
തിരഞ്ഞെടുപ്പ് രംഗത്ത് ആദ്യം. സി.എം.എസ് കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജിലു ജോൺ സംരംഭക എന്ന നിലയിൽ ശ്രദ്ധേയയാണ്. ഞാലിയാകുഴിയിൽ മലയാളീസ് എന്ന പേരിൽ ഓയിൽ ആൻഡ് ഫ്ളൗർ മിൽ നടത്തുന്നു. മണർകാട് കുമ്പളപ്പള്ളിൽ കാലായിൽ കുടുംബാംഗമാണ്.


