Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസിന് ബാധ്യതയില്ല; വിഡി സതീശന്‍

സമാനമായ കേസുകളില്‍ ആരോപണ വിധേയരായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിനെയും വിഡി സതീശന്‍ വെല്ലുവിളിച്ചു.

Published

|

Last Updated

ആലപ്പുഴ|ബലാത്സംഗ കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോള്‍ തന്നെ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. അത് ഇന്ന് പ്രഖ്യാപിച്ചുവെന്നു മാത്രമേയുള്ളുവെന്ന് വിഡി സതീശന്‍ പ്രതികരിച്ചു. ആദ്യം രാഹുലിനെതിരെ പരാതി വന്നപ്പോള്‍ തന്നെ ഏകകണ്ഠമായി രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നേതാക്കളെല്ലാം തീരുമാനിച്ചിരുന്നു. രണ്ടാമത്തെ പരാതി കൂടി വന്നതോടെ ഇന്നലെ തന്നെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നേതൃത്വം കൂടിയാലോചിച്ച് ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നലെയാണോ ഇന്നാണോ എന്നതില്‍ പ്രസക്തിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇത്തരമൊരു തീരുമാനം കൂട്ടായാണ് എടുത്തതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇനി രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതും വെക്കാതിരിക്കുന്നതുമൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്ത് തീരുമാനമെടുത്താലും കുഴപ്പമില്ല. ഇനി പാര്‍ട്ടിക്ക് യാതൊരു ബാധ്യതയുമില്ല. ഇനി ഒന്ന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കഴിഞ്ഞതിനാല്‍ രാജിയുടെ കാര്യത്തില്‍ എന്തു തീരുമാനം വേണമെങ്കിലും എടുത്തോട്ടെയെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം, സമാനമായ കേസുകളില്‍ ആരോപണ വിധേയരായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിനെയും വിഡി സതീശന്‍ വെല്ലുവിളിച്ചു. പീഡന കേസിലെ പ്രതി സിപിഎം എംഎല്‍എയായി ഇപ്പോഴും ഇരിക്കുകയാണ്. അതേക്കുറിച്ച് ചോദിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? ഇത്തരമൊരു നടപടിയെടുക്കാന്‍ സിപിഎം തയ്യാറാകുമോ? അങ്ങനെയിരിക്കെയാണ് പരാതി ലഭിച്ചയുടനെ കോണ്‍ഗ്രസ് നേതാവിനെതിരെ തങ്ങള്‍ നടപടിയെടുത്തതെന്ന് വിഡി സതീശന്‍ പറഞ്ഞു.