Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം പ്രിന്‍സിപിള്‍ സെഷന്‍സ് കോടതിയുടേതാണ് വിധി
തിരുവനന്തപുരം | ബലാത്സംഗ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പ്രിന്‍സിപിള്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇതോടെ രാഹുലിന്റെ അറസ്റ്റിന് തടസമില്ല.
ഇന്നലെ അടച്ചിട്ട കോടതിമുറിയില്‍ ഒന്നര മണിക്കൂര്‍ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു. ഒരു രേഖ കൂടി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവ് പരിശോധിച്ചാണ് വാദം പൂര്‍ത്തിയാക്കിയത്. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ ആശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം കേസിനെ എതിര്‍ത്താണ് പ്രതിഭാഗം വാദിച്ചത്. ആരാണ് പരാതിക്കാരി എന്നു പോലും അറിയാത്ത കേസ് എന്നായിരുന്നു വാദം. മുന്‍കൂര്‍ ജാമ്യപേക്ഷ തടയാന്‍ ആണ് പുതിയ കേസ് എന്നും പ്രതിഭാഗം ആരോപിച്ചു.
ഇന്നത്തെ 25 മിനിറ്റ് വാദത്തില്‍ രാഹുലിനെതിരെ പുതിയ തെളിവായി ഒരു സ്‌ക്രീന്‍ ഷോട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കി. പീഡനത്തിനും നിര്‍ബന്ധിച്ചുള്ള ഗര്‍ഭഛിദ്രത്തിനും തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
പരാതിക്ക് പിന്നില്‍ സി പി എം-ബിജെപി ഗൂഢാലോചനയുണ്ടെന്നും യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നുമായിരുന്നു രാഹുലിന്റെ വാദം. വിധി പറയും വരെ അറസ്റ്റ് പാടില്ലെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്ന കേസില്‍ ഒന്നരമണിക്കൂറാണ് ഇന്നലെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വാദം നടന്നത്. പ്രോസിക്യൂഷനും പ്രതിഭാഗവും ഡിജിറ്റല്‍ തെളിവുകളടക്കം ഹാജരാക്കിയായിരുന്നു വാദം.
രാഹുല്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിച്ചു, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗര്‍ഭധാരണത്തിന് ആവശ്യപ്പെട്ടു. പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. അശാസ്ത്രീയ ഗര്‍ഭചിദ്രം മൂലം യുവതിയുടെ ജീവന്‍ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളുമുണ്ടെന്ന് പ്രോസിക്യൂഷന്‍. സമാനമായ നിരവധി ആക്ഷേപങ്ങള്‍ പ്രതിക്കെതിരെ ഉണ്ട്. ജാമ്യം നല്‍കിയാല്‍ കേസിനെ സ്വാധീനിക്കാനിടയുണ്ട്.
മാതൃകാപരമായി പെരുമാറേണ്ട ജനപ്രതിനിധി ഒളിവിലാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍. എന്നാല്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടന്നാണ് രാഹുലിന്റെ വാദം. യുവനേതാവിനെതിരായ സി പി എം-ബി ജെ പി ഗൂഢാലോചനയാണ് പരാതിക്ക് പിന്നില്‍. യുവതിയുമായി ഉഭയ സമ്മതപ്രകാരം ബന്ധമുണ്ടായിരുന്നു. ഓഡിയോ ക്ലിപ്പും വാട്‌സ് ആപ് ചാറ്റും യുവതി റെക്കോര്‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. യുവതി ജോലി ചെയ്യുന്ന സ്ഥാപനം പരാതി കൊടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി, അതിന് തെളിവുണ്ട്.
ഗര്‍ഭഛിദ്രം നടത്തിയത് യുവതിയുടെ സമ്മതത്തോടെയെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. പ്രോസിക്യൂഷനോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് കൂടി പരിഗണിച്ച് വീണ്ടും വാദം കേട്ടാകും വിധിയെന്നാണ് കോടതി ഇന്നലെ അറിയിച്ചത്. വിധി വരും വരെ അറസ്റ്റ് പാടില്ലെന്ന് പ്രോസിക്യൂഷന്‍ ഉറപ്പ് നല്‍കണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും അങ്ങനെ ചെയ്യാനാകില്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ഇരുപക്ഷത്തിന്റെയും ആവശ്യം പരിഗണിച്ച് അടച്ചിട്ട മുറിയിലായിരുന്നു ഇന്നലെ വാദം നടന്നത്.


