Uae
എച്ച് ഡി എഫ് സി ബേങ്കിനെതിരെ യു എ ഇയിൽ പരാതി
ഉത്പന്നങ്ങളുടെ സവിശേഷതകളെക്കുറിച്ച് അറിയിക്കാനും ഉത്പന്നത്തിന്റെ ഗുണങ്ങളും അപകടസാധ്യതകളും ക്ലയന്റ‌്സിന് മനസ്സിലാക്കാനും സഹായിക്കുന്ന ശക്തമായ സംവിധാനങ്ങൾ ബാങ്കിനുണ്ടെന്നും എച്ച് ഡി എഫ് സി ബേങ്ക് വ്യക്തമാക്കി.

ദുബൈ |സ്വിസ് ബേങ്കായ ക്രെഡിറ്റ് സ്യൂസിന്റെ തകർച്ചയെത്തുടർന്ന് അവരുടെ നിക്ഷേപം പൂർണമായും നഷ്ടപ്പെട്ട ചില വ്യക്തിഗത നിക്ഷേപകർക്ക് ഉയർന്ന അപകടസാധ്യതയുള്ള ക്രെഡിറ്റ് സ്യൂസ് ബോണ്ടുകൾ വിറ്റെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബേങ്കായ എച്ച് ഡി എഫ് സി ബേങ്ക് യു എ ഇയിൽ അന്വേഷണം നേരിടുന്നു. ദുബൈ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡി എഫ് എസ് എ) നിയമങ്ങൾ അനുസരിച്ച് ആവശ്യമായ സാമ്പത്തിക ശേഷിയോ വൈദഗ്ധ്യമോ ഇല്ലാത്ത നിക്ഷേപകർക്കാണ് ബേങ്ക് ഈ ബോണ്ടുകൾ വിറ്റതെന്നാണ് ആരോപണം.
ക്ലയന്റ്സിന് സങ്കീർണവും ഉയർന്ന അപകടസാധ്യതയുമുള്ള അഡീഷണൽ ടിയർ-1 (എ ടി 1) ബോണ്ടുകളാണ് വിറ്റത് എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 2023 മാർച്ചിൽ യുബിഎസുമായി ക്രെഡിറ്റ് സ്യൂസ് അടിയന്തരമായി ലയിച്ചപ്പോൾ ഈ ബോണ്ടുകൾ പൂജ്യമായി എഴുതിത്തള്ളുകയും നിക്ഷേപകർക്ക് അവരുടെ പണം പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. ഡി എഫ് എസ് എ നിയമങ്ങൾ അനുസരിച്ച്, എ ടി 1 ബോണ്ടുകൾ സാധാരണയായി 1 മില്യൺ ഡോളറിലധികം ആസ്തിയുള്ള പ്രൊഫഷണൽ ക്ലയന്റുമാർക്കോ ഉയർന്ന അപകടസാധ്യതയുള്ള ഉത്പന്നങ്ങളിൽ വൈദഗ്ദ്ധ്യം തെളിയിച്ചവർക്കോ മാത്രമേ വിൽക്കാൻ പാടുള്ളൂ.
എന്നാൽ കുറഞ്ഞ വരുമാനമുള്ള വ്യക്തിഗത നിക്ഷേപകർ എച്ച് ഡി എഫ് സി ബേങ്കിലെ റിലേഷൻഷിപ്പ് മാനേജർമാർ തങ്ങളെ തെറ്റായ മാർഗങ്ങളിലൂടെ ഈ ബോണ്ടുകൾ വാങ്ങാൻ പ്രേരിപ്പിച്ചതായും സുരക്ഷാ മാനദണ്ഡങ്ങൾ മറികടക്കാൻ സാമ്പത്തിക രേഖകളിൽ കൃത്രിമം കാണിച്ചതായുമാണ് ആരോപണം. അതേസമയം ഉത്പന്നങ്ങളുടെ സവിശേഷതകളെക്കുറിച്ച് അറിയിക്കാനും ഉത്പന്നത്തിന്റെ ഗുണങ്ങളും അപകടസാധ്യതകളും ക്ലയന്റ‌്സിന് മനസ്സിലാക്കാനും സഹായിക്കുന്ന ശക്തമായ സംവിധാനങ്ങൾ ബാങ്കിനുണ്ടെന്നും എച്ച് ഡി എഫ് സി ബേങ്ക് വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള തെറ്റായ പെരുമാറ്റം ഗൗരവമായി കാണുകയും അത്തരം കേസുകളിൽ കർശന നടപടി സ്വീകരിക്കുമെന്നും ബേങ്ക് കൂട്ടിച്ചേർത്തു.
---- facebook comment plugin here -----