National
കിഷ്ത്വാറിൽ മേഘവിസ്ഫോടനം; നിരവധിപേർ മരിച്ചെന്ന് സൂചന
പത്ത് മൃതദേഹങ്ങൾ കണ്ടെത്തി

ശ്രീനഗർ | ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപോർട്ട്. ചോസ്തി മേഖലയിലും ഗാണ്ടർബാൾ മേഖലയിലുമാണ് മേഘവിസ്ഫോടനമുണ്ടായത്. നിരവധി പേർ മരിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തകർ മേഖലയിലെത്തി. പത്ത് മൃതദേഹങ്ങൾ ഇതുവരെ ലഭിച്ചു.
ആളപായമുണ്ടായതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഹിമാചൽപ്രദേശിൽ മിന്നൽ പ്രളയമുണ്ടായി. ഷിംലയിൽ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍-സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപോർട്ട്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടർന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
മിന്നല്‍പ്രളയത്തില്‍ തീര്‍ഥന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശത്ത് കഴിയുന്നവരെയും കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയില്‍ മാത്രം ബാഗിപുല്‍, ബട്ടാഹര്‍ എന്നീ പ്രദേശങ്ങളില്‍ മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു.