Connect with us

Kerala

ഡിലിറ്റിൽ അല്ല, കാലിക്കറ്റ് സർവകലാശാല ശ്രദ്ധിക്കേണ്ടത് അക്കാഡമിക് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ: കാന്തപുരത്തിന്റെ ഓഫീസ്

ഡിലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പേര് ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു

Published

|

Last Updated

കോഴിക്കോട് | ഡി ലിറ്റ് വിവാദത്തിൽ പ്രതികരണവുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ഓഫീസ്. യൂണിവേഴ്സിറ്റി കമ്യൂണിറ്റിക്ക് പുറത്തുള്ളവർക്ക് ഹോണററി പദവികൾ നൽകുന്നതിൽ അല്ല, മറിച്ച് യൂണിവേഴ്സിറ്റിയിൽ പ്രതീക്ഷ അർപ്പിച്ച് എത്തുന്ന യൂണിവേഴ്സിറ്റിക്ക് തന്നെ അകത്തുള്ള കമ്മ്യൂണിറ്റിയുടെ വൈജ്ഞാനിക താൽപര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും ഗുണനിലവാരമുള്ള ബിരുദങ്ങൾ നൽകുന്നതിലുമാണ് കാലിക്കറ്റ് സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർക്ക് അയച്ച കത്തിൽ ഗ്രാൻഡ് മുഫ്തിയുടെ ഓഫീസ് വ്യക്തമാക്കി. ഡിലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് കാന്തപുത്തിന്റെ പേര് ഒഴിവാക്കണമെന്നും കത്തിൽ അഭ്യർഥിച്ചു.

ചാൻസിലർക്ക് അയച്ച വിശദീകരണത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

“ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപകനുമായ ബഹു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ഡീലിറ്റ് നൽകുന്നതിനായി യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിൻ്റെ സിൻഡിക്കേറ്റിൽ ഒരു പ്രമേയം അവതരിപ്പിച്ചുവെന്നത് സംബന്ധിച്ച് വന്ന വാർത്തയിൽ പ്രതികരണം തേടി നിരവധി മാധ്യമപ്രവർത്തകർ കഴിഞ്ഞ ദിവസം ഞങ്ങളെ ബന്ധപ്പെടുകയുണ്ടായി. ബഹു. ഗ്രാൻഡ് മുഫ്തിയുടെ ഓഫീസിന് ഇതേ കുറിച്ച് യാതൊരു അറിവുമില്ലെന്ന് ഞങ്ങളവരെ അറിയിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് പത്ര മാധ്യമങ്ങളിൽ വന്ന വാർത്തകളും ഞങ്ങളുടെ ശ്രദ്ധയിൽ പെടുകയുണ്ടായി.

കേരളത്തിലെ ഏറ്റവും വലുതും ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുകയും ചെയ്യുന്ന സർവകലാശാല എന്ന നിലയിൽ അക്കാദമിക രംഗത്ത് വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ള സ്ഥാപനമാണ് യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്. മർകസ് അതിൻ്റെ പല വിദ്യാഭ്യാസ പദ്ധതികൾക്കും തുടക്കം കുറിക്കാൻ തിരഞ്ഞെടുത്ത മലബാറിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എന്ന നിലയിൽ യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിൻ്റെ പ്രവർത്തനങ്ങളെ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും മർകസും വളരെ താൽപര്യത്തോടെയാണ് നോക്കി ക്കാണാറുള്ളത്.

അക്കാദമിക പ്രവർത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം അതിൻ്റെ ഊർജ്ജം പ്രധാനമായും പ്രാഥമികമായും ചെലവഴിക്കേണ്ടത് എന്നാണ് മർകസിൻ്റെ വിശ്വാസം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികൾ നേരിടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഈ മേഖലയിൽ കേരളം നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുന്ന ഒട്ടനവധി അനുകൂല സാഹചര്യങ്ങൾ ഉള്ള ഒരു യൂണിവേഴ്സിറ്റി എന്ന നിലയിൽ ഈ രംഗത്ത് നേതൃപരമായ പങ്ക് വഹിക്കാൻ കാലിക്കറ്റിന് കഴിയുകയും ചെയ്യും.

വിദ്യാർഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും മികവ് ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളിൽ യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് കൂടുതൽ വ്യാപൃതരാവണം എന്നതാണ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെയും മർകസിൻ്റെയും താൽപര്യം. യൂണിവേഴ്സിറ്റി കമ്യൂണിറ്റിക്ക് പുറത്തുള്ളവർക്ക് ഹോണററി പദവികൾ നൽകുന്നതിൽ അല്ല, മറിച്ച് യൂണിവേഴ്സിറ്റിയിൽ പ്രതീക്ഷ അർപ്പിച്ച് എത്തുന്ന യൂണിവേഴ്സിറ്റിക്ക് തന്നെ അകത്തുള്ള കമ്മ്യൂണിറ്റിയുടെ വൈജ്ഞാനിക താൽപര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും ഗുണനിലവാരമുള്ള ബിരുദങ്ങൾ നൽകുന്നതിലുമാണ് ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതുവഴി മലബാറിനെ ഒരു എഡ്യൂക്കേഷൻ ഹബ്ബാക്കി മാറ്റാൻ നമുക്ക് കഴിയണം. സമാനമായ താൽപര്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ മർകസിനും മർകസ് നോളജ് സിറ്റിക്കും അനുബന്ധ സംരംഭങ്ങൾക്കും യൂണിവേഴ്സിറ്റിയുമായി യോജിച്ചു പ്രവർത്തിക്കാൻ കഴിയുന്ന ഒട്ടനവധി പ്രവർത്തന മേഖലകൾ ഉണ്ട്. അത്തരം പ്രവർത്തനങ്ങൾക്ക് മർകസിന്റെ അന്തരാഷ്ട്ര ബന്ധങ്ങൾ ലഭ്യമാക്കുന്നത് ഉൾപ്പടെയുള്ള എല്ലാ വിധ പിന്തുണകളും ഞങ്ങൾ ഉറപ്പ് നൽകുന്നു.

ഡിലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് ബഹു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പേര് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. പ്രതിസന്ധികൾ ഏറെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിന് കഴിയട്ടെ.” – കത്തിൽ വ്യക്തമാക്കി.

Latest