Connect with us

National

ഇംഗ്ലീഷ് ഭാഷയെ അപമാനിക്കുന്ന അമിത്ഷായുടെ പ്രസ്താവന പിന്‍വലിക്കണം: വി ശിവദാസന്‍ എം പി

ഒരു ഭാഷയെ ആക്രമിച്ചല്ല മറ്റൊന്നിനെ വളര്‍ത്തേണ്ടതെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രിക്ക് കത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ ഇംഗ്ലീഷിനെ സംബന്ധിച്ചുനടത്തിയ പരാമര്‍ശത്തെ ഡോ. വി ശിവദാസന്‍ എം പി ശക്തമായി എതിര്‍ത്തു. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ലജ്ജിക്കും എന്ന് ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു. ഈ പരാമര്‍ശം വളരെ നിരാശാജനകമാണെന്ന് ഡോ. ശിവദാസന്‍ പറഞ്ഞു.

ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂര്‍ണവുമായ ഭാഷാ സമ്പത്തിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത് കാണിക്കുന്നത്. ഇന്ത്യന്‍ ഭാഷയല്ലെങ്കിലും ഇംഗ്ലീഷ് ഇന്ന് ഇന്ത്യയില്‍ വളരെ പ്രധാനമാണ്. വിദ്യാഭ്യാസം, ശാസ്ത്രം എന്നീ മേഖലകളില്‍ വളരെ പ്രധാനപ്പെട്ട ഭാഷയാണ് ഇംഗ്ലീഷ്. മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ആളുകളുമായി സംസാരിക്കാന്‍ നമുക്ക് ഇംഗ്ലീഷ് ആവശ്യമുണ്ട്. മന്ത്രിയുടെ പരാമര്‍ശം ഇന്ത്യയിലെ തൊഴിലന്വേഷിക്കുന്ന യുവാക്കളെ അപമാനിക്കുന്നതിന് തുല്യമാണ്. പഠിക്കാനും ജോലി കണ്ടെത്താനും ലോകവുമായി ബന്ധപ്പെടാനും യുവാക്കള്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നു. ഇംഗ്ലീഷ് പഠിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ദരിദ്രരും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുമായ വിദ്യാര്‍ഥികളെയും അവഹേളിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു മാര്‍ഗമാണ്.

ഇംഗ്ലീഷ് ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ ഭാഷകളെയും ബഹുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഭാഷയും സംസാരിക്കുന്നതില്‍ ആരും ലജ്ജിക്കേണ്ടതില്ല. ഡോ. ശിവദാസന്‍ ആഭ്യന്തരമന്ത്രിയോട് പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയിലെ എല്ലാ ഭാഷകളെയും പിന്തുണക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ശക്തി അതിന്റെ ഭാഷാ വൈവിധ്യത്തിലാണ്. ഒരു ഭാഷയെ ആക്രമിച്ചല്ല മറ്റൊന്നിനെ വളര്‍ത്തേണ്ടതെന്ന് മന്ത്രിക്കെഴുതിയ കത്തില്‍ വി ശിവദാസന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest