Ongoing News
ഗുജറാത്തിൽ മുഴുവൻ മന്ത്രിമാരും രാജി വെച്ചു; പുതിയ മന്ത്രിസഭാ വികസനം നാളെ
മന്ത്രിസഭയിൽ തുടരുന്നത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മാത്രം

അഹമ്മദാബാദ് | ഗുജറാത്ത് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണിക്ക് കളമൊരുക്കി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. നാളെ, ചേരുന്ന സുപ്രധാന മന്ത്രിസഭാ വികസനത്തിന് മുന്നോടിയായാണ് കൂട്ടരാജി. അഞ്ച് മുതൽ ആറ് വരെ മന്ത്രിമാർ പുതിയ മന്ത്രിസഭയിൽ തുടരാൻ സാധ്യതയുണ്ട്. ബാക്കിയുള്ള സ്ഥാനങ്ങളിൽ പുതുമുഖങ്ങൾ വരും. വീണ്ടും നിയമിക്കപ്പെടുന്നവരുടെ രാജി ഗവർണർക്ക് കൈമാറില്ലെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മാത്രമാണ് നിലവിൽ തൽസ്ഥാനത്ത് തുടരുന്നത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കും. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി ജെ പിയുടെ നിർണായക നീക്കം. തിരഞ്ഞെടുപ്പിന് മുമ്പ് ജാതി-പ്രാദേശിക പ്രാതിനിധ്യം സന്തുലിതമാക്കുന്നതിനും പുതിയ ഊർജ്ജം പകരുന്നതിനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് പുനഃസംഘടനയെ വിലയിരുത്തപ്പെടുന്നത്.